തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ എകെജി സെൻ്ററിലെത്തി. ആക്രമണം ഉണ്ടായതിനു ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി എകെജി സെൻ്ററിലെത്തുന്നത്. മന്ത്രിമാരായ ജിആർ അനിൽ, മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാകേഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ എന്നിവരൊക്കെ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. എ കെ ജി സെന്ററിന് മുന്നിലുള്ള റോഡില്‍ വാഹനം നിര്‍ത്തി നടന്നാണ് അദ്ദേഹം എത്തിയത്. നേതാക്കളുടെ യോഗത്തിന് ശേഷമായിക്കും മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രതികരണം.
അതേസമയം, എകെജി സെന്ററില്‍ ആക്രമണമുണ്ടായ ഉടന്‍ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ ജി.സ്‌പര്‍ജന്‍ കുമാര്‍ അറിയിച്ചിരുന്നു. സംഭവസ്ഥലത്തിനടുത്തുളള സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. ബാക്കി ക്യാമറകള്‍ ഉടന്‍ പരിശോധന നടത്തും. ആക്രമണത്തിന് പിന്നില്‍ എത്രപേരുണ്ടെന്നതെല്ലാം പൊലീസ് പരിശോധിച്ച് വരികയാണ്. പ്രത്യേക ടീമായി തിരിഞ്ഞ് ഓരോ കാര്യങ്ങളും പ്രത്യേകം വിശദമായി അന്വേഷിക്കും. ശേഷം എല്ലാ അന്വേഷണവും കൂട്ടിയോജിപ്പിച്ച് വിവരങ്ങള്‍ അറിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തിന് പിന്നില്‍ രാഷ്‌ട്രീയ കാരണമാണോ ഉളളതെന്നും ആരാണ് സ്‌ഫോടകവസ്‌തു എറിഞ്ഞതെന്നും വാഹനത്തിന്റെ വിവരങ്ങള്‍ ലഭിച്ചാലേ പറയാനാകൂ. എറിഞ്ഞത് സ്‌ഫോടകവസ്‌തു ആണെന്ന് മാത്രമാണ് ഇപ്പോള്‍ ലഭിച്ച വിവരം. അന്വേഷണത്തിന്റെ വിവരങ്ങള്‍ കന്റോണ്‍മെന്റ് എ.സിയുടെ നേതൃത്വത്തില്‍ ക്രോഡീകരിച്ച് അറിയിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.