തൃശൂർ:നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂർ പൂരത്തിന് വിളംബരമായി. തെക്കേ ഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മയുടെ വരവ് കാണാൻ ജനപ്രവാഹമായിരുന്നു. കുടമാറ്റത്തിൻ്റെ വേദിയിൽ കാണാറുള്ള അതേ ജനക്കൂട്ടം പൂരത്തലേന്നും ഒഴുകി. വടക്കുന്നാഥ ക്ഷേത്രത്തിലെ നിലപാടുതറയിൽ മൂന്നു തവണ വണങ്ങി പൂരം വിളംബരം നടത്തി.
പൂര ദിനത്തിൽ കണിമംഗലം ശാസ്താവിന് പ്രവേശിക്കാൻ നെയ്തലക്കാവിലമ്മ തെക്കേ ഗോപുര വാതിൽ തുറന്നിടുന്നുവെന്നാണ് സങ്കൽപ്പം. രാവിലെ എട്ടു മണിയോടെ കുറ്റൂർ തട്ടകത്തു നിന്ന് കൊമ്പൻ എറണാകുളം ശിവകുമാറിൻ്റെ പുറമേറിയാണ് നെയ്തലക്കാവിലമ്മ പുറപ്പെട്ടത്. മണികണ്ഠനാൽ പരിസരത്ത് കഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ മേളം അരങ്ങേറി.