ക്രൈസ്റ്റ്ചർച്ച്:വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക്. ഫൈനലില്‍ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 71 റണ്‍സിന് തോല്‍പ്പിച്ചാണ് തങ്ങളുടെ ഏഴാം ലോക കിരീടത്തില്‍ ഓസ്‌ട്രേലിയ മുത്തമിട്ടത്.ഹീലിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ ബലത്തില്‍ 356 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്ത് ഫൈനലില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കി. മികച്ച തുടക്കവുമല്ല ഇംഗ്ലണ്ടിന് ബാറ്റിങ്ങില്‍ ലഭിച്ചത്. കൃത്യമായ ഇടവേളകളില്‍ ഓസ്‌ട്രേലിയ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. എന്നാല്‍ മറുവശത്ത് സിവര്‍ പിടിച്ചു നിന്നു.
വിജയ ലക്ഷ്യം കണാതെ ഇംഗ്ലണ്ട് വീഴുമ്ബോള്‍ ക്രീസില്‍ 148 റണ്‍സോടെ പുറത്താവാതെ സിവര്‍ നിന്നു. മറ്റൊരു ഇംഗ്ലണ്ട് താരത്തിനും 30ന് മുകളില്‍ സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. 121 പന്തില്‍ നിന്ന് 15 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സിവറിന്റെ ഇന്നിങ്‌സ്.
ടൂര്‍ണമെന്റിലെ ആദ്യ മൂന്ന് കളിയും തോറ്റതിന് ശേഷമാണ് തുടരെ അഞ്ച് ജയവുമായി ഫൈനല്‍ വരെ എത്തിയ ഇംഗ്ലണ്ടിന്റെ കുതിപ്പ് വന്നത്. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ആക്രമണ ക്രിക്കറ്റിന് മുന്‍പില്‍ ഇംഗ്ലണ്ടിന് ജയം പിടിക്കാനായില്ല. ടൂര്‍ണമെന്റില്‍ ഒരു തോല്‍വി പോലും ഇല്ലാതെയാണ് ഓസ്‌ട്രേലിയ കിരീടം ഉയര്‍ത്തിയത്.
നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് ആണ് ഓസ്‌ട്രേലിയ കണ്ടെത്തിയത്. 138 പന്തില്‍ നിന്ന് 170 റണ്‍സ് ആണ് ഹീലി അടിച്ചെടുത്തത്. 26 ഫോറുകള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണറുടെ ബാറ്റില്‍ നിന്ന് പറന്നു. ഹീലിയുടെ കരിയറിലെ ഉയര്‍ന്ന സ്‌കോറാണ് ഇത്. വനിതാ ലോകകപ്പ് ഫൈനലിലെ ഒരു വനിതാ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇത്