കൊച്ചി:അച്ഛനും അമ്മയും ആശുപത്രിയിലായിരിക്കെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത് ബാങ്ക് ഉദ്യോഗസ്ഥര്‍.ബാങ്ക് ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എയും നാട്ടുകാരും ചേര്‍ന്ന് പൂട്ട് പൊളിച്ച് കുട്ടികളെ വീടിനുള്ളിലാക്കി.
ഹൃദ്രോഗിയായ ഗൃഹനാഥന്‍ ആശുപത്രിയിലായിരിക്കെയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്തത്. അര്‍ബന്‍ ബാങ്കിന്റേതാണ് നടപടി. പണം അടയ്ക്കാന്‍ കുടുംബത്തിന് സാവകാശം നല്‍കണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആവശ്യപ്പെട്ടു.പായിപ്ര പഞ്ചായത്തില്‍ അജേഷിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. 1 ലക്ഷം രൂപയാണ് അര്‍ബന്‍ ബാങ്കില്‍ നിന്നും അജേഷ് ലോണ്‍ എടുത്തത്. എന്നാല്‍ അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.
കഴിഞ്ഞ അഞ്ച് ദിവസമായി അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തുമ്പോൾ അജേഷിന്റെ പ്രായപൂര്‍ത്തിയാകാത്ത നാല് മക്കള്‍ മാത്രമായിരുന്നു വീട്ടില്‍. വീടിന് പുറത്ത് രാത്രിയില്‍ എങ്ങോട്ട് പോകണമെന്നറിയാതെ കുട്ടികള്‍ വിഷമിച്ചു നിന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. എന്നാല്‍ എംഎല്‍എയും പായിപ്ര പഞ്ചായത്തിലെ ജനപ്രതിനിധികളും പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടില്‍ പ്രവേശിപ്പിച്ചു.
അതേ സമയം മൂവാറ്റുപുഴയില്‍ ഹൃദ്രോഗിയായ ഗൃഹനാഥന്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ വീട് ജപ്തി ചെയ്ത നടപടിയെ ന്യായീകരിച്ച് ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ രംഗത്ത്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയുണ്ടായത്. എന്നാല്‍ ഗൃഹനാഥന്‍ ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ താക്കോല്‍ തിരിച്ച് നല്‍കാന്‍ താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. വീട് ജപ്തി ചെയ്ത മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് പ്രസിഡന്റാണ് സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ അദ്ദേഹം.
മൂവാറ്റുപുഴയില്‍ ഉണ്ടായത് രാഷ്ട്രീയ പ്രേരിതമായ സംഭവങ്ങളാണ്. എംഎല്‍എ മാത്യു കുഴല്‍നടനും ഒപ്പമുണ്ടായിരുന്ന നേതാക്കളും തന്നെ വ്യക്തിപരമായി അറിയുന്ന ആളുകളാണ്. ഇവരിലാരും തന്നെ വിളിച്ച് സംസാരിച്ചില്ല. അവര്‍ തന്നെ വിളിച്ച് അറിയിച്ചാല്‍ തീരുന്ന പ്രശ്‌നം മാത്രമാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ വേറൊരു തലത്തിലേക്ക് പ്രശ്‌നങ്ങളെ എത്തിക്കാനാണ് ശ്രമം നടന്നത്. നടപടിയുടെ ഭാഗമായി ഉദ്യോഗഗസ്ഥര്‍ എത്തുമ്പോള്‍ പലപ്പോഴും വീട്ടില്‍ ആളുണ്ടാകാറില്ല. അജീഷ് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ വീടിന്റെ താക്കോല്‍ പോലീസിനെ തിരിച്ചേല്‍പ്പിക്കുകയാണ് ബാങ്ക് ചെയ്തത്. താനാണ് നിര്‍ദേശം നല്‍കിയത്- അദ്ദേഹം പറഞ്ഞു.
കുട്ടികളെ പുറത്താക്കിയത് എന്ന് പറയുന്നത് ശരിയല്ല, അവര്‍ അവസാനമാണ് എത്തിയത്. വീടിന് മുന്നില്‍ പ്രതിഷേധവുമായി കൂടി നിന്നവരാരും അജീഷിന്റെ അവസ്ഥ പറഞ്ഞിരുന്നില്ല. ആള്‍ക്കൂട്ടത്തെ ഭയന്നാണ് ഉദ്യോഗസ്ഥര്‍ അങ്ങോട്ട് പോകാതിരുന്നത്. രാഷ്ട്രീയം കളിക്കുന്നതിന് പകരം മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് തന്നെ നേരിട്ട് വിളിക്കാമായിരുന്നുവെന്നു. നിയമപ്രകാരം ബാങ്ക് നടപടി സ്വീകരിച്ചപ്പോള്‍ ഏത് നിയമപ്രകാരമാണ് എംഎല്‍എ വാതില്‍ തുറന്നത്- ഗോപി കോട്ടമുറിക്കല്‍ ചോദിച്ചു.