Breaking News

രാജി വയ്ക്കില്ല,അട്ടിമറിക്ക് ശ്രമം, പ്രതിപക്ഷം മോദിയുമായി രഹസ്യചർച്ച നടത്തിയെന്നും ഇമ്രാന്‍ ഖാന്‍

ഇസ്ലാമബാദ്:അവിശ്വാസ പ്രമേയത്തെ നേരിടാന്‍ സജ്ജനാണെന്നും രാജി വയ്ക്കില്ലെന്നും വ്യക്തമാക്കി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. രാജ്യം കടന്നു പോകുന്നത് നിര്‍ണായക നിമിഷങ്ങളിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചിലയാളുകള്‍ തന്നോടു പറഞ്ഞു രാജി വെക്കാന്‍. താന്‍ എന്തിന് രാജി വെക്കണം? 20 വര്‍ഷം ക്രിക്കറ്റ് കളിച്ചയാളാണ് താന്‍. എല്ലാവര്‍ക്കും അറിയാം അവസാന പന്തു വരെ താന്‍ പോരാടുമെന്ന്. ജീവിതത്തില്‍ ഒരിക്കലും പരാജയത്തിന് വഴങ്ങിയിട്ടില്ല. വീട്ടിലിരിക്കുമെന്ന് ആരും കരുതണ്ട. അവിശ്വാസ പ്രമേയ വോട്ടെടുപ്പിന്റെ ഫലം എന്തുതന്നെ ആണെങ്കിലും കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ തിരികെ വരും, ഇമ്രാന്‍ പറഞ്ഞു.

പാകിസ്താൻ കടന്നു പോകുന്നത് നിര്‍ണായക നിമിഷങ്ങളിലൂടെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കുകയായിരുന്നു തന്റെ ലക്ഷ്യം. ലോകത്തിനു മുന്നില്‍ പാകിസ്ഥാനികള്‍ മുട്ടിലിഴയുകയാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

യുഎസിനെതിരെ പരോക്ഷ ആരോപണമുന്നയിച്ച ഇമ്രാന്‍ ഖാന്‍, പാക് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിനു പിന്നില്‍ വിദേശ രാജ്യമാണെന്ന് ആരോപിച്ചു. പ്രതിപക്ഷത്തിന് യുഎസിനെ ഭയമാണ്. താന്‍ തുടര്‍ന്നാല്‍ പാകിസ്താന് വന്‍ തിരിച്ചടിയുണ്ടാകുമെന്ന് എംബസി വഴി യുഎസ് ഭീഷണിപ്പെടുത്തി. നവാസ് ഷെരീഫ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും ഇമ്രാന്‍ ആരോപിച്ചു.

ഈശ്വരന്‍ എല്ലാം തന്നതില്‍ താന്‍ ഭാഗ്യവാനാണ്, കാരണം പ്രശസ്തി, സമ്ബത്ത് അങ്ങനെ എല്ലാം ദൈവം തന്നു. ഇന്ന് തനിക്കൊന്നും വേണ്ട അതിന് ദൈവത്തോട് നന്ദിയുള്ളവനാണ് താന്‍. തന്നേക്കാള്‍ വെറും അഞ്ച് വയസ് മാത്രം മുതിര്‍ന്നതാണ് പാകിസ്ഥാന്‍. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ജനിച്ച ആദ്യ തലമുറയില്‍പ്പെട്ടയാളാണ് താനെന്നും ഇമ്രാന്‍ പറഞ്ഞു.

പാകിസ്താൻ്റെ ഉയര്‍ച്ചകളും താഴ്ചകളും കണ്ടയാളാണ് താന്‍ എന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ മോഡലിനെ ആളുകള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇന്ന് രാജ്യം വിശ്വസിക്കാനാവാത്തവണ്ണം അപമാനിക്കപ്പെട്ടിരിക്കുന്നതായി തനിക്ക് കാണാം. ഇമ്രാന്‍ പറഞ്ഞു. ഇന്ത്യയിലും അമേരിക്കയിലും തനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. ആരോടും തനിക്ക് വെറുപ്പില്ല. അവരുടെ നയങ്ങളെ താന്‍ അപലപിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇമ്രാന് എതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച വൈകീട്ട് ചേര്‍ന്ന നാഷണല്‍ അസംബ്ലി പിരിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇമ്രാനെതിരായ അവിശ്വാസ പ്രമേയം പാകിസ്താൻ ദേശീയ അസംബ്ലി വ്യാഴാഴ്ച ചര്‍ച്ച ചെയ്തിരുന്നില്ല. പ്രമേയത്തില്‍ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെ ചര്‍ച്ച മാറ്റുകയായിരുന്നു. ഇന്നത്തേയ്ക്കു പിരിഞ്ഞ സഭ, ഞായറാഴ്ച വീണ്ടും ചേരുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ഖാസിം സുരി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top