Breaking News

ദിലീപിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ല, മുൻകൂർ ജാമ്യഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: നടൻ ദിലീപിൻ്റെ മുൻകൂർ ജാമ്യ ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ചൊവ്വാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു.ഹർജി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് പരിഗണിക്കാൻ ഹൈക്കോടതി മാറ്റി.”നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണു മുൻകൂർ ജാമ്യം തേടിയത്.

മുൻകൂർ ജാമ്യം തേടിയത് ദിലീപ്,ദിലീപിന്റെ സഹോദരന്‍ പി.ശിവകുമാര്‍ (അനൂപ്), സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ് എന്നിവരാണ്.  അതേസമയം സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി.

“അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. സംഭാഷണങ്ങളുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.

വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു. ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയതും സംഭാഷണങ്ങളുടെ ശബ്ദരേഖ കൈമാറിയതും വിചാരണ വൈകിക്കാനുണ്ടാക്കിയ കഥയാണെന്നും കേസിനു ഗൗരവ സ്വഭാവമില്ലെന്നും അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു.

കേസില്‍ കൂടുതല്‍ തെളിവു തേടി ക്രൈംബ്രാഞ്ച് സംഘം നടന്‍ ദിലീപിന്റെ വീട് അടക്കം മൂന്ന് ഇടങ്ങളില്‍ വ്യാഴാഴ്ച റെയ്ഡ് നടത്തിയിരുന്നു. ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ പകല്‍ 11.50ന് ആരംഭിച്ച റെയ്ഡ് 6.50 വരെ നീണ്ടു. ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണുകള്‍, ടാബ്, പെന്‍ഡ്രൈവ് എന്നിവ പിടിച്ചെടുത്തു. എറണാകുളം ചിറ്റൂര്‍ റോഡില്‍ ദിലീപിന്റെ സിനിമാ നിര്‍മാണക്കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ഓഫിസിലും ആലുവ പറവൂര്‍ കവല വിഐപി ലെയ്‌നില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും ഇതേ സമയംതന്നെ പരിശോധന നടന്നു. ഇവിടെനിന്നും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു. ദിലീപ് ഇപ്പോള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ അഭിഭാഷകന്റെ ആവശ്യപ്രകാരം പ്രത്യേകം കൈപ്പറ്റു ചീട്ട് എഴുതി നല്‍കിയാണ് കസ്റ്റഡിയിലെടുത്തത്. സിം കാര്‍ഡുകള്‍ തിരികെ നല്‍കി. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും ദിലീപ് തോക്ക് ചൂണ്ടി സംസാരിച്ചെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയ സാഹചര്യത്തിലായിരുന്നു റെയ്ഡ്. 

ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ത്തന്നെ ദിലീപിനു നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍  ലഭിച്ചിരുന്നെന്നും താന്‍ ഇതിനു  സാക്ഷിയാണെന്നുമാണു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ഒരു വിഐപി വഴിയാണു ദൃശ്യങ്ങള്‍ കൈമാറിയത്. ദിലീപിന്റെ സഹോദരനും സഹോദരീഭര്‍ത്താവും ഉള്‍പ്പെടെയുള്ളവര്‍ ഈ ദൃശ്യങ്ങള്‍ കണ്ടതിനു താന്‍ സാക്ഷിയാണെന്നും ദൃശ്യങ്ങള്‍ കാണാന്‍ തന്നെ വിളിച്ചെങ്കിലും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണെന്നു മനസ്സിലായതിനാല്‍ ഒഴിവാകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിവരം വെളിപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥയെ ബന്ധപ്പെട്ടെങ്കിലും അവര്‍ താല്‍പര്യം കാണിച്ചില്ലെന്നും ബാലചന്ദ്രകുമാര്‍ സൂചിപ്പിച്ചിരുന്നു. കേസില്‍ ദിലീപിനെ ചോദ്യം ചെയ്ത ഒരു പൊലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്തുന്നതു സംബന്ധിച്ചു ദിലീപും ബന്ധുക്കളും സംസാരിക്കുന്നതു കേട്ട് ഭയന്നാണ് ഒന്നും പറയാതിരുന്നതെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വിശദീകരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top