തൃശ്ശൂർ: ജീവിതം പരീക്ഷണങ്ങൾ നൽകിയപ്പോഴും തളരാതെ മുന്നേറിയ ഗബ്രിയേലിന് ക്രിസ്മസ് കാലത്ത് മധുരകരമായ അവസരമൊരുക്കി കല്യാൺ ഹൈപ്പർമാർക്കറ്റ്. ക്രിസ്മസ്- ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി വീട്ടിൽ തന്നെ കേക്ക് ഉണ്ടാക്കി സമ്മാനം നേടാൻ കല്യാൺ ഹൈപ്പർമാർക്കറ്റ് ഒരു ഹോം മെയ്ഡ് മധുരം എന്ന മത്സരം സംഘടിപ്പിച്ചിരുന്നു. എന്നാൽ ഈ മത്സരത്തിൽ ഗബ്രിയേലിന് പങ്കെടുക്കാനായില്ല. കേക്കു മത്സരത്തിൻ്റെ ഭാഗമാകാൻ സാധിക്കാത്ത വിഷമം മനസ്സിലാക്കി ഗബ്രിയേലിൻ്റെ ആഗ്രഹമനുസരിച്ച് ഒരു വേദി ഒരുക്കുകയാണ് കല്യാൺ ഹൈപ്പർമാർക്കറ്റ്. ഇന്നു വൈകിട്ട് 4.30ന് ആണ് തൃശൂർ വടക്കേ സ്റ്റാൻഡിന് അടുത്തുള്ള കല്യാൺ ഹൈപ്പർ മാർക്കറ്റിലാണു ഗബ്രിയേൽ ലൈവ് കേക്ക് ബേകിങ്ങുമായി ഈ ക്രിസ്തുമസ് കാലത്ത് ഇരട്ടിമധുരമായി എത്തുന്നത്.
17കാരനായ ഗബ്രിയേലിന് ഡൗൺ സിൻഡ്രോം എന്ന രോഗമുണ്ടായിട്ടും കൈപ്പുണ്യം കൊണ്ട് രുചിയുടെ ലോകത്തേക്ക് കടന്നു വരാൻ കഴിഞ്ഞു. വിയ്യൂർ ഗ്രീൻ പാർക്ക് അവന്യുവിൽ ഫ്രാൻസിസിൻ്റെയും രജനിയുടെയും മകനാണ് ഗബ്രിയേൽ. എഴുതാനോ വായിക്കാനോ അറിയാത്ത ഗബ്രിയേൽ അമ്മ ചെയ്യുന്ന പാചകം കണ്ടും അമ്മയെ സഹായിച്ചുമാണ് പാചക ലോകത്തേക്ക് കടന്നു വന്നത്. ഒരിക്കൽ കാണിച്ചുകൊടുത്തത് അനുസരിച്ച് സ്വയം എടുത്ത് സ്വന്തമായി പാചകം ചെയ്തു തുടങ്ങി. ഇപ്പോൾ കേക്ക് ബേക്കിങ്ങിന് ആവശ്യമായതെല്ലാം സ്വന്തമായി തയ്യാറാക്കാനും വ്യത്യസ്തമായ രുചികൾ പരീക്ഷിക്കാനും ഗബ്രിയേൽ പ്രാപ്തനാണ്. തൻറെ പരിമിതികൾ അവസരങ്ങൾ ആക്കിമാറ്റുന്ന ഗബ്രിയേലിന് കേക്ക് ബേക്കിംഗിലെ തൻ്റെ വൈദഗ്ധ്യം കൂടുതൽ ആളുകളിൽ എത്തിക്കാൻ ഉള്ള അവസരമാണ് കല്യാൺ ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്.