കായംകുളം: കാദീശ ഓർത്തഡോക്‌സ് പള്ളിയിലെ മണി മോഷ്‌ടിച്ച കേസിലെ പ്രതികൾ പിടിയിലായി. ചേരാവള്ളി പുലിപ്പറത്തറ വീട്ടിൽ അനിൽ (46), കാർത്തികപ്പള്ളി മഹാദേവികാട് വടക്കേ ഇലമ്പടത്ത് വീട്ടിൽ പ്രസന്ന കുമാർ (52), പള്ളിപ്പാട് നങ്ങ്യാർകുളങ്ങര മുറിയിൽ വീട്ടൂസ് കോട്ടേജിൽ വാടകയ്‌ക്ക് താമസിക്കുന്ന വള്ളികുന്നം മുറിയിൽ രതീഭവനം വീട്ടിൽ രതി (42) എന്നിവരാണ് പിടിയിലായത്. 75 വർഷം പഴക്കമുള്ള 155 കിലോ ഓട്ടുമണിയാണ് മോഷ്‌ടിച്ചത്.
പള്ളിയിൽ സെക്യൂരിറ്റിയായിരുന്നു അനിൽ. മൂവരുംചേർന്ന് മണി മോഷ്‌ടിച്ച് രതിയുടെ വീട്ടിൽ സൂക്ഷിച്ചു. പള്ളിയിൽനിന്ന് ലേലം വിളിച്ചെടുത്തെന്ന് പറഞ്ഞ് ആലപ്പുഴയിലെ ആക്രിക്കടയിൽ വിൽക്കാൻ ശ്രമിച്ചു. പള്ളിയുടെ കത്ത് വേണമെന്ന് കടക്കാർ ആവശ്യപ്പെട്ടു. പിന്നീട് പാലക്കാട് പട്ടാമ്പിയിലെ ആക്രിക്കടയിൽ വിറ്റെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
കായംകുളം ഡിവൈഎസ്‌പി അലക്‌സ് ബേബിയുടെ നേതൃത്വത്തിൽ സി ഐ മുഹമ്മദ് ഷാഫി, രാജേന്ദ്രൻ, സുനിൽ കുമാർ, ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. മൂന്നുപേരെയും റിമാൻഡ് ചെയ്‌തു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)