കൊല്ലം: വീരമൃത്യു വരിച്ച ധീര സൈനികന്‍ വൈശാഖിന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നല്‍കി ജന്മനാടായ കുടവട്ടൂർ. പൂഞ്ചില്‍ പാകിസ്ഥാന്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച വൈശാഖിന്റെ മൃതശരീരം ആയിരങ്ങളുടെ സാന്നിദ്ധ്യത്തിലാണ് സംസ്കരിച്ചത്.തിരുവനന്തപുരത്തെ പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് വിലാപയാത്രയായാണ് വൈശാഖിന്റെ ഭൗതികശരീരം ജന്മസ്ഥലമായ കുടവട്ടൂരില്‍ എത്തിച്ചത്. വൈശാഖ് പഠിച്ച കുടവട്ടൂര്‍ എല്‍ പി സ്കൂളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമാണ് ഭൗതികശരീരം വീട്ടിലേക്കെത്തിച്ചത്. ആയിരങ്ങളാണ് അന്ത്യയാത്ര നല്‍കുന്നതിനായി വൈശാഖിന്റെ വീട്ടുവളപ്പിലേക്കെത്തിയത്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് അന്ത്യോപചാരം അര്‍പ്പിച്ചത്. പിന്നാലെ സൈന്യത്തിലെ സഹപ്രവര്‍ത്തകര്‍ ഔദ്യോഗിക യാത്രാമൊഴി നല്‍കിയശേഷം ഭൗതികശരീരം സംസ്ക്കരിച്ചു.
പൂഞ്ചില്‍ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. പൂഞ്ചിലെ വനമേഖലയില്‍ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. വൈശാഖിനെ കൂടാതെ ജൂനീയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ജസ്‌വീന്ദര്‍ സിംഗ്, മന്‍ദ്ദീപ് സിംഗ്, ഗജ്ജന്‍ സിംഗ്, സരാജ് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികര്‍.