Breaking News

ദേശീയ ഖൊഖൊ വനിതാ താരത്തിൻ്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ, വസ്ത്രങ്ങൾ വലിച്ചു കീറിയ നിലയിൽ

ബിജ്‌നോര്‍(ഉത്തര്‍പ്രദേശ്): ദേശീയ ഖൊഖൊ വനിതാ താരത്തെ(24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.റെയില്‍വേ സ്ലീപേഴ്‌സുകള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. പല്ലുകള്‍ കൊഴിഞ്ഞ നിലയിലും മുഖത്ത് ക്രൂരമായി ഉപദ്രവിച്ച നിലയിലയുമായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴുത്തിന് ചുറ്റും കയര്‍ ഉപയോഗിച്ച്‌ മുറുക്കിയ അടയാളവുമുണ്ടായിരുന്നു. മകള്‍ ബലാത്സംഗം ചെയ്യപ്പെട്ട ശേഷമാണ് കൊല്ലപ്പെട്ടതെന്ന് കുടുംബം ആരോപിച്ചു. വീടിന് 100 മീറ്റര്‍ അടുത്താണ് മൃതദേഹം കണ്ടെത്തിയത്.

മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ദലിത് വിഭാഗത്തില്‍പ്പെട്ട താരം ദേശീയ തലത്തില്‍ രണ്ട് സംസ്ഥാനങ്ങള്‍ക്കുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ടെന്ന് ബേസിക് സ്‌പോര്‍ട്‌സ് എജുക്കേഷന്‍ ഓഫിസര്‍ അരവിന്ദ് അഹ്ലാവത്ത് പറഞ്ഞു. കുടുംബത്തിന്റെ അത്താണിയാണ് നഷ്ടപ്പെട്ടതെന്ന് പിതാവ് പറഞ്ഞു. മത്സരങ്ങള്‍ക്ക് പുറമെ സമീപത്തെ സ്‌കൂളില്‍ കുട്ടികളെ പരിശീലിപ്പിച്ച്‌ വരുമാനം നേടിയിരുന്നു. കൊവിഡ് വന്നതിനാല്‍ വരുമാനം നിലച്ചു. വെള്ളിയാഴ്ച സ്വകാര്യ സ്‌കൂളില്‍ ജോലിയാവശ്യമുള്ള അഭിമുഖത്തിന് പോയിരുന്നു. പിന്നീട് തിരിച്ചുവന്നില്ല. കുടുംബവും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. സമീപത്ത് നിന്ന് സിറിഞ്ചും ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടെത്തി.

തങ്ങളുടെ അധികാര പരിധിയിലല്ലെന്ന് കാരണം പറഞ്ഞ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസ്സമ്മതിച്ചെന്ന് കുടുംബം ആരോപിച്ചു. തുടര്‍ന്ന് ബിഎസ്പി നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 302, 376 വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗം നടന്നതിന് പ്രാഥമികമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് ബിജ്‌നോര്‍ എസ്പി ധരംവീര്‍ സിങ് വ്യക്തമാക്കി.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് യുവതിയുടെ സഹോദരി ആരോപിച്ചു. ബലാത്സംഗം നടന്നു എന്നത് ഉറപ്പാണ്. അവളുടെ വസ്ത്രം കീറിയിരുന്നു. ശരീരത്തിലും പാടുകളുണ്ട്. സ്‌പോര്‍ട്‌സ് താരമായത് കൊണ്ട് ഒരാള്‍ക്കൊന്നും അവളെ കീഴ്‌പ്പെടുത്താനാവില്ല. കുറ്റകൃത്യത്തില്‍ ഒന്നിലധികം പേരുണ്ടെന്നും അവര്‍ ആരോപിച്ചു. അതേസമയം കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് നജീബാബാദ് എസ്‌എച്ച്‌ഒ സര്‍വേസ് ഖാന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top