പിറവം: കൊമ്പൻ ‘പാഴൂർ ഗോപാലൻ’ ചരിഞ്ഞു. തൃശ്ശൂർ ചേർപ്പിലാണ് ആന ചരിഞ്ഞത്. പാഴൂർ വടക്കില്ലത്തെ വി.ജി. നാരായണൻ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള ഗോപാലൻ ലക്ഷണമൊത്ത കൊമ്പനായിരുന്നു. പണ്ട് തറവാട്ടിലുണ്ടായിരുന്ന കൊമ്പൻ ഗോപാലന്റെ സ്മരണയിലാണ് വി.ജി.എൻ. വാങ്ങിയ കൊമ്പന് ഗോപാലൻ എന്ന് പേരിട്ടത്. വിരിഞ്ഞ മസ്തകവും വിടർന്ന കൊമ്പുകളുമുള്ള ഗോപാലൻ ശാന്തശീലനായിരുന്നു.
കോവിഡിനെ തുടർന്ന് എഴുന്നള്ളിപ്പുകളില്ലാതെ നിന്ന കൊമ്പനെ രണ്ടുമാസം മുമ്പാണ് വി.ജി.എൻ. നമ്പൂതിരിപ്പാട് തൃശ്ശൂർ ചേർപ്പിൽ മകളുടെ വീട്ടിലേക്ക് മാറ്റിയത്. ഇതിനിടയിൽ കൊമ്പന് കാലിൽ നീരുകെട്ടിയിരുന്നു.
തിരുവനന്തപുരം നെയ്യാറ്റിൻകര കാണവിളയിൽ നിന്ന് 12 കൊല്ലം മുമ്പാണ് വി.ജി.എൻ. കൊമ്പനെ സ്വന്തമാക്കിയത്. അന്ന് കാണവിള ഗോപാലൻ ആയിരുന്ന കൊമ്പൻ തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ടെഴുന്നള്ളിപ്പിന് പലവട്ടം ശ്രീപത്മനാഭസ്വാമിയുടെ തിടമ്പേറ്റിയിട്ടുണ്ട്. ശബരിമലയിലും അമ്പലപ്പുഴയിലും കാണവിള ഗോപാലൻ തിടമ്പേറ്റിയിട്ടുണ്ട്