തിരുവനന്തപുരം: ജൂലൈ 31ന് തിരുവനന്തപുരത്തെ സമ്പൂർണ്ണ ഓണ്‍ലൈന്‍ പഠന സൗകര്യമുള്ള നഗരസഭയായി പ്രഖ്യാപിക്കാന്‍ തീരുമാനം. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
നഗരസഭയ്ക്ക് കീഴിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഓണ്‍ലൈന്‍ പഠനോപകരണം ഇല്ലാത്ത കുട്ടികള്‍ക്ക് ജൂലൈ 31നകം പഠനോപകരണം ലഭ്യമാക്കണം. സ്കൂള്‍ തല സമിതികള്‍ യോഗം ചേര്‍ന്ന് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സമിതി രൂപീകരിക്കാത്ത സ്കൂളുകള്‍ അടിയന്തരമായി സമിതി രൂപീകരിച്ച് പട്ടിക തയ്യാറാക്കണം.
ഈ പട്ടിക പ്രകാരം ഇതുവരെ ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ ലഭിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഉപകരണം ലഭ്യമാക്കണം.
സ്കൂള്‍തല സമിതിക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വനിധി, സഹകരണ സ്ഥാപനങ്ങള്‍/ സര്‍ക്കാര്‍ ധനസഹായം, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ തത്പരര്‍ തുടങ്ങിയ നാട്ടിലുള്ള വിപുലമായ സാധ്യതകള്‍ ഏകോപിപ്പിച്ച് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിലൂടെ ലക്ഷ്യത്തിലെത്താന്‍ കഴിയണം.
കക്ഷി- രാഷ്ട്രീയ ഭേദമില്ലാതെ കൗണ്‍സിലര്‍മാര്‍ ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്നതിനെ മന്ത്രി വി ശിവന്‍കുട്ടി അഭിനന്ദിച്ചു.