ബ്രസീലിയ: ഷൂട്ടൗട്ടിൽ കൊളംബിയയെ തകർത്ത് അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ.കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്‍റിൽ അർജന്‍റീന-ബ്രസീൽ സ്വപ്ന ഫൈനൽ. രണ്ടാം സെമിഫൈനലിൽ കൊളംബിയയെ പെനാൽറ്റിയിൽ 3-2ന് തോൽപിച്ചാണ് അർജന്‍റീന ഫൈനൽ ബെർത്തുറപ്പിച്ചത്. മുഴുവൻ സമയത്ത് 1-1ആയിരുന്നു സ്കോർ.
ഷൂട്ടൗട്ടിൽ മൂന്ന് കിക്കുകൾ രക്ഷപ്പെടുത്തിയ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസാണ് ടീമിന്റെ ഹീറോയായത്. അർജന്റീന മൂന്ന് കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ കൊളംബിയക്ക് രണ്ടെണ്ണം മാത്രമേ വലയിലെത്താക്കാനായുള്ളൂ.
അർജന്റീനയ്ക്കായി മെസ്സി, ലിയാൺഡ്രോ പരെഡെസ്, ലൗറ്റാരോ മാർട്ടിനെസ് എന്നിവർ സ്കോർ ചെയ്തപ്പോൾ റോഡ്രിഡോ ഡി പോൾ പന്ത് പുറത്തേക്കടിച്ച് കളഞ്ഞു.
കൊളംബിയയുടെ ഡേവിൻസൺ സാഞ്ചെസ്, യെരി മിന, എഡ്വിൻ കാർഡോണ എന്നിവരുടെ കിക്കുകളാണ് മാർട്ടിനസ് തടഞ്ഞിട്ടത്. ലക്ഷ്യം കാണാനായത് മിഗ്വെൽ ബോർഹയ്ക്ക് മാത്രവും.
ചൊവ്വാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ബ്രസീൽ തുടർച്ചയായ രണ്ടാം വട്ടവും ഫൈനൽ ബർത്ത് ഉറപ്പിച്ചിരുന്നു.
ദക്ഷിണ അമേരിക്കൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് എന്ന പേരിൽ 1916-ൽ ആരംഭിച്ച ടൂർണമെന്റ് 1975 മുതലാണ് കോപ്പ അമേരിക്ക എന്ന പേരിലേക്ക് മാറുന്നത്. 1916 മുതലുള്ള ചരിത്രമെടുത്താൽ ഇതുവരെ 10 തവണ മാത്രമാണ് ബ്രസീലും അർജന്റീനയും ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടിയിട്ടുള്ളത്. 1975-ന് ശേഷം വെറും മൂന്ന് തവണ മാത്രവും.