കടുത്തുരുത്തി: ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ഥിനി നികിതയുടെ (22) പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. ആപ്പാഞ്ചിറ പൂഴിക്കോല്‍ മുടക്കാമ്ബുറത്ത് വീട്ടില്‍ ബെന്നി ഏബ്രഹാമിന്റെയും ട്രീസയുടെയും മകള്‍ നികിതയെ കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നോ നാളെയോ ബന്ധുക്കള്‍ക്കു ലഭിക്കും. മരണത്തില്‍ ദുരൂഹതയൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ മൃതദേഹം വൈകാതെ നാട്ടിലെത്തിക്കാനാവും. വ്യാഴാഴ്ച രാവിലെയാണ് നികിതയെ മരിച്ച നിലയിൽ
കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി ഒരു മണിവരെ നികിത അമ്മ ട്രീസയോട് ഫോണില്‍ സംസാരിച്ചിരുന്നു.
ഛത്തീസ്ഗഡില്‍ സൈനിക ആശുപത്രിയില്‍ നഴ്സാണ് അമ്മ. പിറ്റേന്നു രാവിലെ കൂട്ടുകാരിക്കൊപ്പം വിനോദയാത്ര പോകുന്നതിന് നികിത അമ്മയോട് അനുവാദം ചോദിക്കുകയും അനുവാദം നല്‍കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
മന്ത്രി വി എന്‍ വാസവന്‍, കലക്ടര്‍ എം അഞ്ജന എന്നിവര്‍ നികിതയുടെ വീട്ടിലെത്തി. തോമസ് ചാഴികാടന്‍ എംപി കേന്ദ്രമന്ത്രി വി മുരളീധരനുമായും ജര്‍മനിയിലെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ടു.