ന്യൂഡൽഹി:മഹാമാരിയായ കോവിഡിന് പിന്നാലെ രാജ്യത്ത് ബ്ലാക്ക് ഫംഗസ് പടരുന്നു. ഇതുവരെ 5,500 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 126 പേര്‍ മരിച്ചതായാണ് കണക്കുകള്‍.
മഹാരാഷ്ട്രയില്‍ മാത്രം 90 പേര്‍ മരിച്ചു. കോവിഡ് ബാധിതരിലാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി കണ്ടുവരുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൂടുതല്‍ ബ്ലാക്ക് ഫംഗസ് ബാധിതരുള്ളത് ഹരിയാനയിലാണ്. 14 പേരാണ് മരിച്ചത്. ഉത്തര്‍പ്രദേശില്‍ എട്ടുപേര്‍ മരിച്ചു.
ജാര്‍ഖണ്ഡില്‍ നാല് പേരും ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളില്‍ രണ്ടുപേരും കേരളം ബിഹാര്‍, അസം, ഒഡീഷ, ഗോവ എന്നിവിടങ്ങളില്‍ ഓരോരുത്തരും ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിലും ഗുജറാത്തിലും 1500 ലധികം പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. തെലങ്കാനയില്‍ 700 പേര്‍ക്കും മധ്യപ്രദേശില്‍ 573 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കര്‍ണാടകയിലും ഡല്‍ഹിയിലും ഹരിയാനയിലും 200 ലധികമാണ് രോഗികള്‍. ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളില്‍ കൊവിഡ് വന്നവരില്‍ ബ്ളാക് ഫംഗസ് എന്ന രോഗം സ്ഥിരീകരിച്ചതായും ഇത് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
കൊവിഡിനെതിരെ നടക്കുന്നത് ഒരു നീണ്ട യുദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേർത്തു. വാക്‌സിനേഷന്‍ എന്നത് കൂട്ടായ ഒരു ഉത്തരവാദിത്തമാണെന്ന് ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി വാക്‌സിനെടുക്കുന്നത് ഒരു സാമൂഹിക ഉത്തരവാദിത്തമാക്കി മാറ്റണമെന്നും ആവശ്യപ്പെട്ടു. തന്റെ മണ്ഡലമായ വാരണാസിയിലെ ആരോഗ്യ പ്രവര്‍ത്തകരെ അനുമോദിച്ചുകൊണ്ട് നടന്ന വെര്‍ച്വല്‍ യോഗത്തിലാണ് മോദി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കൊവിഡ് പ്രതിരോധത്തിനിടെ വാരണാസിയില്‍ മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകരെ ഓര്‍ത്ത് അദ്ദേഹം വികാരഭരിതനായി.’വൈറസ് നമ്മില്‍ നിന്ന് ധാരാളം പേരെ തട്ടിയെടുത്തു. കൊവിഡ് മൂലം ജീവന്‍ നഷ്‌ടമായവരെ ഞാന്‍ വണങ്ങുന്നു.