മലപ്പുറം: അറബിക്കടലിൽ രൂപംകൊണ്ട ടൗട്ടെയുടെ പ്രഭാവത്തിൽ സംസ്ഥാനത്ത് കനത്ത മഴയിലും കടൽക്ഷോഭത്തിലും വ്യാപകനാശം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കടലാക്രമണം വലിയ നാശം വിതച്ചു. ആയിരത്തിലധികം വീടുകളിൽ വെള്ളം കയറി. നിരവധി വീടുകളും റോഡുകളും തകർന്നു.
പൊന്നാനി താലൂക്കിലെ തീരദേശ മേഖലയിൽ കടലാക്രമണം ശക്തമായി തുടരുകയാണ്. വേലിയേറ്റ സമയങ്ങളിൽ അതിരൂക്ഷമായ ആണ് കടലാക്രമണം ഉണ്ടാകുന്നത്. പൊന്നാനി താലൂക്കിൽ 15 ഓളം വീടുകൾ പൂർണമായും കടലെടുത്തു. എൺപതോളം വീടുകൾക്ക് ഭാഗികമായി തകർന്നിട്ടുണ്ട്. മുന്നൂറോളം വീടുകളിലേക്ക് വെള്ളം ഇതിനകം കയറി കഴിഞ്ഞിട്ടുണ്ട്. 150 മീറ്ററോളം കരഭാഗം രണ്ട് ദിവസത്തിനിടെ കടൽ കവർന്നു. തീരദേശമേഖലയിലെ റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. ദുരിതബാധിതർ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. പൊന്നാനി താലൂക്കിൽ മൂന്ന് ദുരിതാശ്വാസക്യാമ്പുകൾ തുറന്നിട്ടുണ്ട്.പൊന്നാനി അഴീക്കൽ, മരക്കടവ്, മുക്കാടി, തെക്കേക്കടവ്, ഹിദർ പള്ളി പരിസരം, മുറിഞ്ഞഴി, പുതുപൊന്നാനി,വെളിയംകോട് പന്നിത്തുറ,പത്തുമുറി,പാലപ്പെട്ടി അജ്മീർ നഗർ തുടങ്ങിയ ഭാഗങ്ങളിൽ കടലാക്രമണം ശക്തമാണ്.പാലപ്പെട്ടി അജ്മീർ നഗറിലെ ഖബർസ്ഥാനം കടലെടുത്തു.അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പൊന്നാനി ഹിദർ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന കണ്ടത്ത് വീട്ടില്‍ ആയിഷയെന്ന നേരത്തെ ഉണ്ടായ അപകടത്തെ തുടർന്ന് നടക്കാൻ കഴിയാതിരുന്ന വയോധികയെ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിൻ്റെ നേതൃത്വത്തിൽ വീട്ടിൽ നിന്നിറക്കി കൊണ്ട് വന്നു കടലാക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തി.
കൊല്ലം ആലപ്പാട് പഞ്ചായത്തിൽ മൂന്നു വീട് തകർന്നു. താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. തിരുവനന്തപുരത്ത് പൊഴിയൂർ, അഞ്ചുതെങ്ങ്, പൂന്തുറ, വലിയതുറ എന്നിവിടങ്ങളിലായി ഇരുനൂറോളം വീട്ടിൽ വെള്ളം കയറി. എറണാകുളത്ത് ചെല്ലാനത്തും വൈപ്പിനിലും കടലാക്രമണം അതിരൂക്ഷമായി