കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിലെ നിയന്ത്രണത്തിൽ നിന്ന് വിവാഹ ചടങ്ങിന് മാത്രം ഇളവ് നൽകി കളക്ടറുടെ ഉത്തരവ്. ഞായറാഴ്ച ദിനത്തിലെ വിവാഹത്തിന് 20 പേർക്ക് മാത്രം പങ്കെടുക്കാം. ഇവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഉണ്ടായിരിക്കണമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
കൊവിഡ് വ്യാപനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. പൊതുസ്ഥലത്ത് അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്. ആവശ്യവസ്തുക്കളുടെ സേവനങ്ങളും കടകളും സ്ഥാപനങ്ങളും( ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവ ഹോട്ടലുകൾ ഉൾപ്പടെ) 7.00 മണി വരെ പ്രവർത്തിക്കാവുന്നതാണ്. ഈ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാവിധ സ്ഥാപനങ്ങളും പൊതു പ്രദേശങ്ങളും (ബീച്ച്, പാർക്ക്, ടൂറിസം പ്രദേശങ്ങൾ ഉൾപ്പെടെ) തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല. ജില്ലാ കളക്ടറാണ് നിയന്ത്രണമേർപ്പെടുത്തി ഉത്തരവിറക്കിയത്.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധരണനിലയിൽ പ്രവർത്തിക്കാവുന്നതാണ്. പൊതുഗതാഗത സംവിധാനം സാധാരണനിലയിൽ പ്രവർത്തിക്കുന്നതാണെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.