കോട്ടയം:ഈരാറ്റുപേട്ടയിൽ വോട്ട് ചോദിച്ചെത്തിയ പി സി ജോർജിനെ നാട്ടുകാർ കുക്കിവിളിച്ചു. ഇതിനെ ഭീഷണിയും അല്പം അസഭ്യവും കൊണ്ടാണ് പിസി ജോർജ് നേരിട്ടത്. കൂക്കി വിളിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് പിസി ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജയിച്ചു വന്നിട്ട് കാണാമെന്ന് ക്ഷുഭിതനായി പി സി ജോർജ് നാട്ടുകാരെ നോക്കി പറഞ്ഞു.
“സ്ഥാനാർത്ഥിക്ക് വോട്ട് ചോദിക്കാൻ അവകാശമില്ലെന്ന് ആരാ പറഞ്ഞത്? നിങ്ങൾ കൂവിക്കൊണ്ടിരിക്കും. ഞാൻ കാണിച്ചുതരാം. മെയ് രണ്ടാം തീയതി കഴിഞ്ഞാൽ ഞാൻ എംഎൽഎയാണെന്ന് നീ ഓർത്തോ. നിൻ്റെ വോട്ട് ഇല്ലാതെ തന്നെ ഞാൻ എംഎൽഎ ആയിട്ട് ഇവിടെ വരും. പേടിപ്പിക്കരുത്. കൂവി ഓടിച്ചാൽ ഓടുന്ന ഏഭ്യനല്ലടാ ഞാൻ. നീയൊക്കെ മനസ്സിലാക്കാൻ പറയുകയാണ്. ഞാൻ ഏപ്രിൽ ആറാം തിയതി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനപക്ഷം സ്ഥാനാർത്ഥി ആയിട്ടാണ് മത്സരിക്കുന്നത്. എൻ്റെ ചിഹ്നം തൊപ്പിയാണ്. സൗകര്യം ഉള്ളവർക്ക് തൊപ്പിയിൽ വോട്ട് ചെയ്യാം. വോട്ട് ചെയ്തില്ലേലും എനിക്ക് വിരോധമില്ല. അഞ്ചാം നമ്പരാണ്. അതുകൊണ്ട് വോട്ട് ചെയ്യണം.”- പിസി ജോർജ് പറഞ്ഞു.
അതേസമയം ഒരു കൂട്ടം ആളുകൾ ബോധപൂർവ്വം സംഘർഷമുണ്ടാക്കാൻ കൂക്കി വിളിക്കുന്നതായി പിസി ജോർജ് പറഞ്ഞു. അതുകൊണ്ട് ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ പ്രചാരണം നിർത്തിവെച്ചതായും ജോർജ് പറഞ്ഞു.