വിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജിന് വീണ്ടും നോട്ടിസ്. തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് നിർദേശം. ഇന്നലെയാണ് ഫോർട്ട് എ.സി.പി നോട്ടിസ് അയച്ചത്.കേസിൽ മെയ് മാസം ഒന്നാം തീയതിയാണ് പി.സി.ജോർജിന് കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് ദുർബലമായ റിപ്പോർട്ട് സമർപിച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിക്കുന്നതെന്നു ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (പന്ത്രണ്ട്) ജഡ്ജി ആശ കോശിയുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. മൂന്നു വർഷത്തിൽ താഴെ ശിക്ഷ ആയതിനാൽ സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിലും പ്രോസിക്യൂഷന്റെ അഭാവത്തിലും കോടതിയുടെ വിവേചന അധികാരവും ഉപയോഗിച്ചാണ് ജാമ്യം അനുവദിച്ചത്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി.സി.ജോർജിന്റെ വിവാദ പരാമർശം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകൾ പൊലീസിനു പരാതി നൽകി. ഈ പരാതിയിലാണ് പൊലീസ് കേസെടുത്തത്.