അഹമ്മദാബാദ്:ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ട്വൻറി 20 യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് എട്ട് റൺസ് വിജയം. ഇന്ത്യ ഉയർത്തിയ 186 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് മാത്രമാണ് നേടാനായത്. അന്താരാഷ്ട്ര അരങ്ങേറ്റത്തിനിറങ്ങിയ സൂര്യകുമാർ യാദവിന്റെ പ്രകടനം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.
ഇംഗ്ലണ്ടിനുവേണ്ടി ബെൻ സ്റ്റോക്ക്സ് 23 പന്തിൽനിന്ന് 46 റൺസും ജേസൺ റോയ് 27 പന്തിൽനിന്ന് 40 റൺസും നേടി. ജോണി ബെയർസ്റ്റോ 19 പന്തിൽ നിന്ന് 25 റൺസും ഡേവിഡ് മലൺ 17 പന്തിൽനിന്ന് 14 റൺസും നേടി. ജോസ് ബട്ട്ലർ ഒൻപത് റൺസ് നേടി തുടക്കത്തിൽ തന്നെ പുറത്തായി. ഇയോൺ മോർഗൺ നാലും സാംകറൺ മൂന്നും റൺസെടുത്തു. വാലറ്റത്ത് ക്രിസ് ജോർദാൻ 12 റൺസും ജോഫ്ര ആർച്ചർ 12 റൺസും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് നേടിയത്. 31 പന്തിൽനിന്ന് 57 റൺസുമായി അർദ്ധസെഞ്ചുറി കടന്ന സൂര്യകുമാർ യാദവിന്റെ പ്രകടനമാണ് ഈ സ്കോറിലേക്കെത്താൻ ഇന്ത്യക്ക് സഹായകമായത്. 23 പന്തിൽ നിന്ന് 30 റൺസ് നേടിയ റിഷഭ് പന്തും 18 പന്തിൽ നിന്ന് 37 റൺസ് നേടിയ ശ്രേയസ്സ് അയ്യരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഓപ്പണർമാരായ രോഹിത് ശർമയ്ക്കും കെഎൽ രാഹുലിനും കാര്യമായി സ്കോർ നേടാൻ കഴിഞ്ഞില്ല. 12 പന്തിൽ നിന്ന് 12 റൺസാണ് രോഹിത് നേടിയാണ് രോഹിത് പുറത്തായത്. 17 പന്തിൽനിന്ന് 14 റൺസ് നേടി രാഹുലും പുറത്തായി. നായകൻ വിരാട് കോഹ്ലി ഒരു റൺ മാത്രം നേടി പുറത്തായി. ഹർദിക് പാണ്ട്യ എട്ട് പന്തിൽ നിന്ന് 11 റൺസ് നേടി പുറത്തായി. വാലറ്റത്ത് വാഷിങ്ടൺ സുന്ദർ നാല് റൺസ് നേടി പുറത്തായപ്പോൾ ഷർദുൽ ടാക്കൂർ പുറത്താകാതെ നാല് പന്തിൽ നിന്ന് 10 റൺസെടുത്തു.
അഞ്ചു മത്സരങ്ങളുളള പരമ്പരയിൽ നാല് മത്സരങ്ങൾ കഴിഞ്ഞതോടെ ഇരു ടീമുകളും രണ്ട് വീതം ജയം സ്വന്തമാക്കി