ന്യൂഡൽഹി: രാജ്യാന്തര ഗുസ്തി താരങ്ങളായ ഗീതാ–ബബിത ഭോഗട്ട് സഹോദരിമാരുടെ ബന്ധു ഗുസ്തി താരം റിതിക ഭോഗട്ട് (17) മരിച്ച നിലയില്‍. ഗീതാ–ബബിത സഹോദരിമാരുടെ പിതാവും ദ്രോണാചാര്യ അവാർഡ് ജേതാവുമായ മഹാവീർസിങ്ങിന്റെ വീട്ടിലാണ് റിതികയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
റിതിക ജീവനൊടുക്കിയതാണെന്നാണ് പ്രഥമിക വിവരമെന്ന് ചർക്കി ദാദ്രി ഡപ്യൂട്ടി സൂപ്രണ്ട് രാംസിങ് ബിഷ്ണോയി അറിയിച്ചു. ‘ഇക്കഴിഞ്ഞ 12 മുതൽ 14 വരെ രാജസ്ഥാനിൽ നടന്ന സംസ്ഥാനതല ഗുസ്തി മത്സരത്തിന്റെ ഫൈനലിൽ ഒരു പോയിന്റ് വ്യത്യാസത്തിൽ പരാജയപ്പെട്ടതിൽ റിതിക ദുഃഖിതയായിരുന്നു. മരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്’ – രാംസിങ് ബിഷ്ണോയി പറഞ്ഞു. ഗീതാ–ബബിത സഹോദരിമാരുടെ പിതാവായ മഹാവീർസിങ്ങിന്റെ കീഴിലാണ് റിതിക പരിശീലനം നടത്തിയിരുന്നത്.
കോമണ്‍വെൽത്ത് ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമാണ് റിതികയുടെ ബന്ധുവായ ഗീത ഭോഗട്ട്. 2010 ലാണ് ഗീത സ്വർണം നേടിയത്. ഈ വിഭാഗത്തിൽ ഗീത ഭോഗട്ട് ഒളിമ്പിക്സിലും മത്സരിച്ചിരുന്നു. നാലു വർഷങ്ങൾക്കിപ്പുറം കോമണ്‍വെൽത്ത് ഗെയിംസിൽ അനുജത്തി ബബിത ഭോഗട്ടും സ്വർണം നേടിയിരുന്നു.