ബെംഗളൂരു: സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടിവിന്റെ ആക്രമണത്തിൽ പരുക്കേറ്റെന്ന ആരോപണവുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റും കണ്ടന്റ് ക്രിയറ്ററുമായ ഹിടേഷ ചന്ദ്രാനീ. ചൊവ്വാഴ്ചയാണ് സംഭവം. സൊമാറ്റോയില്‍ താന്‍ ഓര്‍ഡര്‍ ചെയ്ത ആഹാരം വൈകിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് പിന്നീട് ആക്രമണത്തിലേക്ക് എത്തിയതെന്ന് ഇന്‍സ്റ്റാഗ്രമില്‍ പങ്കുവെച്ച വീഡിയോയില്‍ ഹിടേഷ പറയുന്നു.
സൊമാറ്റോ കസ്റ്റമര്‍ സര്‍വീസുമായി സംസാരിക്കുന്നതിനിടയില്‍ ഡെലിവറി എക്സിക്യൂട്ടീവ് തന്നെ ആക്രമിച്ചുവെന്നുമാണ് ഹിടേഷയുടെ പരാതി. യുവതി പങ്കുവെച്ച ആദ്യ വീഡിയോയില്‍ മൂക്കില്‍ നിന്ന് രക്തം വരുന്നതും വ്യക്തമായി കാണാം. ഡെലിവറി എക്സിക്യൂട്ടീവ് വീട്ടില്‍ അതിക്രമിച്ച് കയറി തന്നെയും അധിക്ഷേപിച്ചുവെന്നും അവര്‍ ആരോപിക്കുന്നു.
മാര്‍ച്ച് 9 ന് വൈകുന്നേരം 3.30 ന് താന്‍ ഒരു ഓര്‍ഡര്‍ നല്‍കിയെന്നും അത് വൈകുന്നേരം 4.30 ഓടെ ഡെലിവറി ചെയ്യേണ്ടതായിരുന്നുവെന്നും എന്നാല്‍ കൃത്യസമയത്ത് ഓര്‍ഡര്‍ ലഭിക്കാത്തതിനാല്‍ സോമാറ്റോയുടെ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെടുകയും ചെയ്തു. ഒരു കസ്റ്റമര്‍ കെയര്‍ പ്രതിനിധിയോട് സംസാരിക്കുന്നതിനിടയില്‍ കാമരാജ് എന്ന ഡെലിവറി എക്സിക്യൂട്ടിവ് എത്തി. ഈ സമയം താന്‍ കസ്റ്റമര്‍ കെയര്‍ പ്രതിനിധിയുമായി സംസാരിക്കുകയാണെന്നും കാത്തിരിക്കാന്‍ ആവശ്യപ്പെടുകയും. ചെയ്തു. പിന്നാലെ ഇയാള്‍ വീടിനകത്ത് കയറി തന്നെ അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്തെന്ന് ഹിടേഷ പറയുന്നു.
എന്നാല്‍ സംഭവത്തില്‍ ഹിതേഷയ്ക്ക് സൊമാറ്റോ എല്ലാവിധ പിന്തുണയും അറിയിച്ചു. തങ്ങളുടെ പ്രാദേശിക പ്രതിനിധി ഉടന്‍ തന്നെ ബന്ധപ്പെടുമെന്നും പോലീസ് അന്വേഷണത്തിനും ചികിത്സയ്ക്കുമുള്ള എല്ലാ സഹായങ്ങളും ഉറപ്പു നല്‍കുന്നതായും കമ്ബനി ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ ഖേദം അറിയിച്ച സൊമാറ്റോ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കി.