മൊട്ടേര: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. 48 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ വിജയിക്കുകയായിരുന്നു. രോഹിത് ശർമ്മ (25), ശുഭ്മൻ ഗിൽ (15) എന്നിവർ പുറത്താവാതെ നിന്നു. ജയത്തോടെ 4 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.
തോൽവിയോടെ ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പുറത്തായി. അടുത്ത കളി ഇന്ത്യ ജയിച്ചാലോ സമനില ആയാലോ ഇന്ത്യ തന്നെ ഫൈനൽ കളിക്കും. ഇംഗ്ലണ്ട് ജയിച്ചാൽ ഓസ്ട്രേലിയ ആവും ന്യൂസീലൻഡിൻ്റെ എതിരാളികൾ.
കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ ഓപ്പണർമാർ ചേർന്ന് അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. ജോ റൂട്ട് എറിഞ്ഞ ഇന്നിംഗ്സിലെ 8ആം ഓവറിൽ രണ്ട് ബൗണ്ടറിയും ഒരു സിക്സറും അടിച്ച് രോഹിത് ആണ് ഇന്ത്യയെ ജയത്തിൽ എത്തിച്ചത്.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 81 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. സ്പിന്നർമാരാണ് ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടിയത്. അക്സർ പട്ടേൽ വീണ്ടും അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആർ അശ്വിൻ 4 വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി. 25 റൺസ് നേടിയ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. സ്റ്റോക്സിനെ കൂടാതെ ജോ റൂട്ട് (19), ഒലി പോപ്പ് (12) എന്നിവർ മാത്രമേ ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നുള്ളൂ.