കൊല്ലം: ബൈക്ക് യാത്രക്കാരായ ദമ്പതികളെ അടിച്ചുവീഴ്ത്തി 9 പവന്റെ സ്വർണമാല കവർന്ന സംഭവത്തിനു പിന്നിൽ ആര് എന്ന് അന്വേഷണത്തിലായിരുന്നു പൊലീസ്. ഒടുവിലാണ് പൊലീസിന് പിന്നിൽ ആരെന്ന് മനസ്സിലായത്. കൊല്ലം എഴുകോണിൽ ആണ് സംഭവം നടന്നത്. ബൈക്ക് യാത്രക്കാരിയായ യുവതിയുടെ അമ്മ നൽകിയ ക്വട്ടേഷൻ ആയിരുന്നു അത്. കാക്കക്കൊട്ടൂരിൽ കേരളപുരം കല്ലൂർ വിള നെജി എന്ന 48 കാരിയായ അമ്മയെ എഴുകോൺ പോലീസ് ഇന്ന് പുലർച്ചെ പിടികൂടി.
കഴിഞ്ഞമാസം 24ന് രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം. നെജിയുടെ മകൾ അഖിനയും ഭർത്താവ് ജോബിനും കാക്കക്കൊട്ടൂരിലെ നെജിയുടെ വീട്ടിലേക്ക് വരുമ്പോൾ ഇവരെ സ്‌കൂട്ടറിൽ എത്തിയ മൂന്നംഗസംഘം ആക്രമിക്കുകയും കവർച്ച നടത്തുകയായിരുന്നു.
ആക്രമണം നടത്തിയ കൊല്ലം സ്വദേശികളായ ഷബിൻഷാ,വികാസ് കിരൺ എന്നിവരെ ഈ മാസം ആറിന് പോലീസ് പിടികൂടിയിരുന്നു. ഇവർ നൽകിയ മൊഴിയിലാണ് നെജിയുടെ പങ്ക് വെളിപ്പെട്ടത്. പ്രതികൾ പിടിയിലായതോടെ നെജി ഇളയമകളുമൊത്ത് വീടുവിട്ടിറങ്ങി പലയിടങ്ങളിലായി താമസിക്കുകയായിരുന്നു.
പറഞ്ഞാൽ അനുസരിക്കാത്ത മരുമകനെ ഒരു പാഠം പഠിപ്പിക്കാൻ ആയിരുന്നുവത്രേ കൊട്ടേഷൻ. പതിനായിരം രൂപക്ക് ആണ് കൊട്ടേഷൻ നൽകിയത്. നെജിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.