മുംബൈ: ഗാബ ടെസ്റ്റിൽ ഇന്ത്യൻ ടീം ചരിത്ര വിജയം നേടിയ നാളിൽ വാങ്കഡെ സ്റ്റേഡിയത്തിൽ അതിനിർണായക മത്സരത്തിൽ വിജയത്തിലേക്ക് എത്താൻ ആവാതെ കേരളം. സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ ഹരിയാനക്കെതിരെ നാലു റൺസിന്‍റെ തോൽവി വഴങ്ങിയതോടെ കേരളത്തിന്‍റെ നോക്കൗട്ട് പ്രതീക്ഷകൾ ഏറക്കുറെ ഇരുളടഞ്ഞു. ആദ്യം ബാറ്റുചെയ്ത് ആറു വിക്കറ്റ് നഷ്ടത്തിൽ ഹരിയാന ഉയർത്തിയ 199 റൺസെന്ന വിജയലക്ഷ്യം തേടി കളത്തിലിറങ്ങിയ കേരളത്തിന് ആറു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മുൻ ക്യാപ്റ്റൻ സചിൻ ബേബിയും (36 പന്തിൽ 68) ക്യാപ്റ്റൻ സഞ്ജു സാംസണും (31 പന്തിൽ 51) അർധസെഞ്ച്വറി നേടിയെങ്കിലും വിജയത്തിലേക്കെത്താനായില്ല. മുഹമ്മദ് അസ്ഹറുദ്ദീൻ 35 റൺസെടുത്തു.