കാൻബറ:തമിഴ്നാട് പേസർ ടി നടരാജൻ രാജ്യാന്തര ക്രിക്കറ്റിൽ ഇന്ന് അരങ്ങേറും. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനു മുന്നോടിയായി ക്യാപ്റ്റൻ വിരാട് കോലിയാണ് നടരാജന് ക്യാപ്പ് സമ്മാനിച്ചത്. ഓസീസ് നിരയിൽ ക്രിസ് ഗ്രീനും ഇന്ന് അരങ്ങേറും. സൂപ്പർ താരം സ്റ്റീവ് സ്മിത്താണ് ഗ്രീനിന് ക്യാപ്പ് സമ്മാനിച്ചത്.
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചപ്പോൾ ഒരു ടീമിലും നടരാജൻ ഉണ്ടായിരുന്നില്ല. ടി-20 ടീമിൽ ഇടം നേടിയ തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തി പരുക്ക് മൂലം പുറത്തായതിനു പിന്നാലെ ടി-20 ടീമിലേക്ക് വിളിയെത്തുന്നു. ഏകദിന ടീമിൽ നെറ്റ് ബൗളറായിരുന്ന നടരാജനെ ഏറെ വൈകാതെ സ്ക്വാഡിലും ഉൾപ്പെടുത്തുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഫൈനൽ ഇലവനിലും നടരാജന് ഇടം ലഭിക്കുന്നത്.
മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് ഷമിക്ക് ഈ കളിയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മോശം പ്രകടനം നടത്തിയ നവദീപ് സെയ്നി പുറത്തിരിക്കും. സെയ്നിക്ക് പകരം ശർദ്ദുൽ താക്കൂർ കളിക്കും. ഓപ്പണിംഗ് സ്ഥാനത്ത് മായങ്ക് അഗർവാളിനു പകരം ശുഭ്മൻ ഗില്ലും ഇടം നേടി.
ഓസ്ട്രേലിയയിൽ പരുക്കേറ്റ ഡേവിഡ് വാർണർക്ക് പകരമാണ് ക്രിസ് ഗ്രീൻ ടീമിലെത്തിയത്. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ സീൻ അബ്ബോട്ട്, ആഷ്ടൻ ആഗർ എന്നിവരും ടീമിൽ ഇടം നേടി.