മഞ്ചേശ്വരം: ഫാഷൻ ഗോൾഡ് ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ ടികെ പൂക്കോയ തങ്ങളെ കാസർകോട് എസ് പി ഓഫീസിലേക്ക് വിളിപ്പിച്ചു. പൂക്കോയ തങ്ങളുടെ അറസ്റ്റും ഇന്നുതന്നെ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അതേസമയം കേസില്‍ മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി കമറുദ്ദീനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്പി വിവേക് കുമാര്‍. ഇന്ന് രാവിലെ 10.30 മുതലാണ് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസില്‍ വച്ച് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. നിക്ഷേപ സമാഹരണം നടത്തിയത് തന്റെ മാത്രം ഉത്തരവാദിത്തത്തിലല്ലെന്നായിരുന്നു അന്വേഷണ സംഘത്തിനു മുന്നില്‍ കമറുദ്ദീന്റെ മൊഴി.
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതികളുടെ എണ്ണം 115 ആയ ഘട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം എംസി കമറുദ്ദീനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. ഓഗസ്റ്റ് 27നാണ് ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി 115 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു.