കുമ്പള: ക്ഷേത്രനടയില്‍ അപ്രതീക്ഷിതമായി എത്തിയ ഭീമന്‍ അതിഥിയെ കണ്ട് ഭക്തർക്ക് കൗതുകമായി. ചിലര്‍ക്ക് ഭയം , ചിലര്‍ പ്രാര്‍ത്ഥന മന്ത്രങ്ങള്‍ ഉരുവിട്ടു…എന്നാല്‍ കാസര്‍ഗോഡ് ശ്രീ അനന്തപുര ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകര്‍ ഒരു ഭാവവ്യത്യാസവും കൂടാതെ നിന്നു. കാരണം, അവര്‍ക്ക് ഈ മുതല ഒരു പുതിയ അതിഥിയല്ല.
ബബിയ എന്ന് ഓമനപ്പേരിട്ടിരിക്കുന്ന ഭീമന്‍ മുതല വര്ഷങ്ങളായി ക്ഷേത്രക്കുളത്തിലെ താമസക്കാരനാണ്. മുന്‍പും ക്ഷേത്ര പരിസരത്തു ബബിയ എത്തിയിട്ടുണ്ട്. എന്നാല്‍, ക്ഷേത്രത്തിനകത്ത് കയറുന്നത് ഇതാദ്യമായാണ്. ക്ഷേത്രത്തിലേക്കുള്ള ബാബിയയുടെ ആദ്യ പ്രവേശനമാണിതെന്ന് പൂജാരി പറയുന്നു.
ബബിയ ശ്രീകോവിലിനുള്ളിലേക്ക് പ്രവേശിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും അത് തെറ്റാണെന്നും ക്ഷേത്ര അധികൃതര്‍ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേമാണ് ഭീമന്‍ മുതല ക്ഷേത്ര നടയ്ക്ക് മുന്നിലെത്തി കുറച്ചു സമയം അവിടെ ചിലവഴിച്ച് ക്ഷേത്ര കുളത്തിലേക്ക് തിരികെപോയത്.
ഇതുവരെയും ഈ മുതല ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് ക്ഷേത്ര പൂജാരി പറയുന്നു. വളരെ ശാന്തനും സൌമ്യനുമായ ബബിയ ഒരു സസ്യാഹാരി കൂടിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെ കുളത്തിലേക്ക് ബബിയ എങ്ങനെയാണ് വന്നതെന്നും ആരാണ് ഈ പേര് നല്‍കിയതെന്നും ക്ഷേത്രത്തിലെ ആര്‍ക്കും അറിയില്ല. 70 വര്‍ഷത്തിലേറെയായി മുതലകള്‍ ക്ഷേത്ര കുളത്തില്‍ താമസിക്കുന്നുണ്ടെന്നും ഇതുവരെയും ആരെയും ആക്രമിച്ച ചരിത്രമില്ലെന്നും അധികാരികള്‍ പറയുന്നു.പൂജയ്ക്ക് ശേഷം ലഭിക്കുന്ന പ്രസാദമാണ് ഈ മുതലയുടെ ഭക്ഷണം.
ക്ഷേത്ര കുളത്തില്‍ ധാരാളം മല്‍സ്യങ്ങളുണ്ട്. ഈ മല്‍സ്യങ്ങളെയൊന്നും ബാബിയ ഉപദ്രവിക്കാറില്ലെന്നും ഇവര്‍ പറയുന്നു. വന്യജീവി വിദഗ്ധരുടെ അഭിപ്രായത്തില്‍ ബബിയ ഒരു മഗ്ഗര്‍ മുതലയാണ്. ക്ഷേത്ര വഴിപാടുകള്‍ അതിന്റെ ഭക്ഷണപദാര്‍ത്ഥമായിരിക്കും. കാട്ടില്‍ ആയിരിക്കുമ്ബോള്‍ മത്സ്യം, എലി, ഉരഗങ്ങള്‍, എന്നിവയാണ് ഇതിന്റെ പ്രധാന ഭക്ഷണം.