തൃശൂർ: തൃശൂർ കൂർക്കഞ്ചേരിയിൽ ടയർ കട ഉടമയ്ക്ക് നേരേ വെടിയുതിർത്ത സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഷെഫീക്ക്, സജിൽ, ഡിറ്റ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ഉപയോഗിച്ച തോക്കും പോലീസ് പിടിച്ചെടുത്തു.
പാലക്കാട് സ്വദേശി മണികണ്ഠനാണ് ഇന്നലെ രാത്രി എട്ട് മണിയോടെ വെടിയേറ്റത്. കാലിൽ വെടിയേറ്റ മണികണ്ഠൻ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.
നേരത്തെ പഞ്ചർ ഒട്ടിച്ച് കൊടുക്കാത്തതിന്റെ പേരിലുണ്ടായ തർക്കവും വൈരാഗ്യവുമാണ് അക്രമണത്തിന് കാരണം. ഞായറാഴ്ച രാത്രി സംഘടിച്ചെത്തിയ പ്രതികൾ കടയുടമയെ മാർദ്ദിക്കുകയും കാലിൽ വെടിവെയ്ക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെയാണ് മൂന്ന് പ്രതികളെയും പിടികൂടിയത്. അറസ്റ്റിലായ ഫെഷീക്ക് നിരവധി കേസുകളിൽ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി.
തൃശൂർ കേന്ദ്രീകരിച്ച് നടക്കുന്ന ഗുണ്ടാവിളയാട്ടം തടയാൻ ഓപ്പറേഷൻ റേഞ്ചർ എന്ന പേരിൽ വ്യാപക പരിശോധന നടക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവം.