ലക്നൗ: ഉത്തർപ്രദേശിലെ ഹത്രാസില്‍ പെൺകുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും യുപി പൊലീസ് അനുമതി നല്‍കി. രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം അഞ്ച് പേര്‍ക്ക് കൂടി ഹത്രാസ് ഗ്രാമത്തിലേക്ക് പോകാൻ അനുമതിയുണ്ട്.
ഒരു തരത്തിലുള്ള പ്രകോപനവും സൃഷ്ടിക്കരുതെന്നും അണികളെ യാത്രാമധ്യേ അഭിസംബോധന ചെയ്യരുതെന്നും രാഹുലിനോടും പ്രിയങ്കയോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്ഗ്രസ് നേതാവ് കെസി വേണുഗോപാല്‍, ലോക്സഭാ കക്ഷി നേതാവ് അധീരജ്ഞന്‍ ചൌധരി എന്നിവര്‍ രാഹുലിനെ അനുഗമിക്കുന്നുണ്ട്.
മുപ്പതോളം എംപിമാരുമായി എത്തിയ രാഹുല്‍ ഗാന്ധിയെ ദില്ലി-നോയ്ഡ ഫ്ളൈ വേയ്ക്ക് സമീപം വച്ചാണ് യുപി പൊലീസ് തടഞ്ഞത്.
രാഹുലിനേയും പ്രിയങ്കയേയും ടോള്‍പ്ലാസയിലൂടെ നടത്തി കൊണ്ടു പോയി മറ്റൊരു വാഹനത്തിലാണ് യുപി പൊലീസ് കടത്തി വിട്ടത്. ഏഴ് പേരെ മാത്രം കടത്തി വിടണമെന്ന പൊലീസ് നിര്‍ദേശത്തില്‍ ക്ഷുഭിതരായ കോണ്ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ തിരിഞ്ഞതോടെ സ്ഥലത്ത് പൊലീസും കോണ്ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. ടോള്‍ പ്ലാസ് കടന്ന് അപ്പുറത്ത് എത്താന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ലാത്തി വീശി ഓടിച്ചു.