കണ്ണൂർ: ഇരിട്ടി നുച്ചിയാട് പുഴയിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയും കുട്ടിയും മരിച്ചു.പള്ളിപ്പാത്ത് താഹിറ, സഹോദരന്റെ മകൻ ബാസിത്ത് എന്നിവരാണ് മരിച്ചത്. താഹിറയുടെ കുട്ടി മുഹമ്മദ് ഫായിസിന് വേണ്ടി തിരച്ചിൽ തുടരുകയാണ്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം. പുഴയിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് താഹിറയും അപകടത്തിൽപ്പെട്ടതെന്ന് കരുതുന്നു. ഉടൻ നാട്ടുകാർ നടത്തിയ തിരച്ചിലിൽ അപകടം നടതിന് 50 മീറ്റർ അകലെ നിന്നും താഹിറയേയും, തൊട്ടടുത്ത് നിന്ന് ബാസിത്തിനെയും കണ്ടെത്തി ഇരിട്ടിയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു.
ഫായിസിന് വേണ്ടി ഫയർഫോഴ്സ് 2 യൂണിറ്റും, നാട്ടുകാരും തിരച്ചിൽ തുടരുകയാണ് . സ്ക്യൂബാസെറ്റ് ഉപയോഗിച്ച് വൈകിട്ട് നാല് വരെ പുഴയിൽ രക്ഷാപ്രവർതകർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ട് കുട്ടികളും ഉളിക്കൽ ഹയർസെക്കൻണ്ടറി സ്കൂൾ എട്ടാം ക്ലാസുകാരാണ്. ഉളിക്കൽ പൊലീസാണ് ആദ്യം കണ്ടെത്തിയ താഹിറയേയും, ബാസിതിനെയും പൊലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിച്ചത്. ഇരിട്ടി തഹസിൽദാർ കെ കെ ദിവാകരനും ജനപ്രതിനിധികളും , ഉദ്യാഗസ്ഥരും സ്ഥലത്തെത്തി.