തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൊലപാതകക്കേസില്‍ ഗുരുതര ആരോപണവുമായി മന്ത്രി ഇ.പി ജയരാജന്‍. കൊലക്കേസ് പ്രതികള്‍ക്ക് കോണ്‍ഗ്രസ് നേതാവും എം.പിയുമായ അടൂര്‍ പ്രകാശുമായി അടുത്ത ബന്ധമുണ്ടെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.
കൊലയ്ക്ക് ശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു. ലക്ഷ്യം നിര്‍വഹിച്ചെന്ന് പ്രതികള്‍ അടൂര്‍ പ്രകാശിനെ അറിയിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ഇത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്നും ജയരാജന്‍ പറഞ്ഞു.
കൊലയാളി സംഘത്തിന് രൂപം നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും മന്ത്രി പറഞ്ഞു. കൊലപാതക ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.അറസ്റ്റിലായവരെല്ലാം കോണ്‍ഗ്രസിന്റെ സജീവനേതാക്കളാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം പ്രതികൾ ആരുംതന്നെ വിളിച്ചിട്ടില്ല എന്ന് അടൂർ പ്രകാശ് പറഞ്ഞു. തെളിയിക്കേണ്ട ബാധ്യത ഇ പി ജയരാജന് ആണെന്നും അടൂർ പ്രകാശ് വാർത്താ ചാനലിനോട് പറഞ്ഞു.