കോഴിക്കോട്: കേരളത്തിലെ സ്വർണ വില നിർണയിക്കുന്ന കാര്യത്തിൽ വ്യാപാരികൾ രണ്ടുതട്ടിൽ ആണെന്ന് കേരള ജ്വല്ലേഴ്സ് ഫെഡറേഷൻ. സംസ്ഥാനത്ത് ഇന്നലെ സ്വർണ്ണ വിൽപ്പന നടന്നത് മൂന്ന് വ്യത്യസ്ത വിലകളിൽ ആണ്. സ്വർണ വ്യാപാരികളുടെ അസോസിയേഷനുകൾ ബോർഡ് റേറ്റ് ഫിക്സ് ചെയ്യുന്നത് ആനുപാതികം അല്ലെന്നതാണ് ഇതിന് കാരണം. ജസ്റ്റിൻ പാലത്തറ നേതൃത്വം നൽകുന്ന സംഘടനയിലെ സ്വർണവ്യാപാരികൾ 80 രൂപ ബോർഡ് റേറ്റ് കുറച്ച് ആണ് വില ഫിക്സ് ചെയ്തിരിക്കുന്നത്. പഴയ സ്വർണം വിൽക്കാനെത്തുന്ന ഉപഭോക്താക്കൾക്ക് ലഭിക്കേണ്ടതായ ന്യായവില ബോർഡ് റേറ്റ് കുറച്ച് നിർണയിക്കുന്നതിലൂടെ കിട്ടാതാവുകയാണ്. ഒരേസമയം സർക്കാരിനെയും ഉപഭോക്താക്കളെയും വഞ്ചിക്കുന്ന നടപടിയാണ് ഇത്തരം വ്യാപാരികൾ കൈക്കൊള്ളുന്നതെന്നും കേരള ജ്വല്ലേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം.പി. അഹമ്മദ് പറഞ്ഞു.
നികുതിവെട്ടിപ്പ് നടത്തിയാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് ഈ സംഘടനയിലെ വ്യാപാരികൾ വില്പന നടത്തുന്നതെന്നാണ് എ പി അഹമ്മദ് ആരോപിക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിപണിയിൽ ധാരാളമായി പഴയ സ്വർണത്തിന്റെ വില്പന നടക്കുന്നുണ്ട്. ഇത്തരം അനാരോഗ്യകരമായ വ്യാപാരം തടയാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുവാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും എ പി അഹമ്മദ് പറഞ്ഞു.