തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ അട്ടിമറിസാധ്യത തള്ളി അഗ്നിശമനസേന. തീപിടിത്തത്തിൽ അട്ടമിറി ഉണ്ടായിട്ടില്ലെന്നും ഫാനിലെ ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നുമാണ് അഗ്നിശമനസേനയുടെ നിഗമനം.
ഗുരുതരമായ തീപിടിത്തം അല്ല ഉണ്ടായതെന്നാണ് കണ്ടെത്തൽ. ഇതു സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് ഇന്ന് സമർപ്പിക്കും. പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് അഗ്നിശമനസേനയുടെയും കണ്ടെത്തൽ. ഫാനിൽനിന്ന് തീയുണ്ടായി എന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ പ്രാഥമിക നിഗമനം.
അതേ സമയം സംഭവത്തിൽ അന്വേഷണം ഊർജിതമായി മുന്നോട്ട് പോവുകയാണ്. കൂടുതൽ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ലഭിച്ച ശാസ്ത്രീയ തെളിവുകൾ അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും. ശാസ്ത്രീയ പരിശോധനയുടെ ഫലം വന്നാലുടൻ റിപ്പോർട്ട് സമർപ്പിക്കും .