ഡൽഹി: കോൺഗ്രസ് പാർട്ടിയിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കളുടെ കത്ത്. കപില്‍ സിബല്‍, ശശി തരൂര്‍, മനീഷ് തിവാരി തുടങ്ങി 23 നേതാക്കളാണ് പാർട്ടി താൽക്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയത്. നിർണായകമായ പാർട്ടി പ്രവർത്തക സമിതി തിങ്കളാഴ്ച ചേരാനിരിക്കെയാണ് മുതിർന്ന നേതാക്കളുടെ നീക്കം.
പാർട്ടിക്ക് പൂർണസമയ നേതൃത്വം വേണമെന്ന് നേതാക്കൾ കത്തിൽ ആവശ്യപ്പെടുന്നു. രാജ്യം വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രതികരണം നിരാശാജനകമാണ്. അതിനാല്‍ പാര്‍ട്ടിയുടെ മേല്‍തട്ടുമുതല്‍ കീഴ്ഘടകങ്ങളില്‍ വരെ അടിമുടി മാറ്റമുണ്ടാകണമെന്ന് കത്തില്‍ നേതാക്കൾ നിർദേശിച്ചു.
പാര്‍ട്ടിയിൽ അധികാര വികേന്ദ്രീകരണം കൊണ്ടുവരണം, സംസ്ഥാന ഘടകങ്ങള്‍ ശക്തിപ്പെടുത്തണം, ബ്ലോക്ക് തലം മുതല്‍ വര്‍ക്കിംഗ് കമ്മിറ്റിവരെയുള്ള എല്ലാ തലങ്ങളിലും തെരഞ്ഞെടുപ്പ് നടത്തണം. കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് ഉടന്‍ സംഘടിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള പോക്കി അനിവാര്യമാണെന്ന് കത്തില്‍ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
രാജ്യസഭാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദ്, മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ആനന്ദ് ശര്‍മ, കപില്‍ സിബല്‍, ശശി തരൂര്‍, മനീഷ് തിവാരി, വിവേക് തന്‍ക, പ്രവര്‍ത്തക സമിതി അംഗം മുകുള്‍ വാസ്നിക്, ജിതിന് പ്രസാദ, മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമായിരുന്ന ഭൂപേന്ദ്രസിംഗ് ഹൂഡ, രാജേന്ദര്‍ കൗര്‍ ഭട്ടല്‍, വിരപ്പ മൊയ്ലി, പൃഥ്വിരാജ് ചവാന്, പി.ജെ. കുര്യന്, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദേവ്റ, മുന്‍ പിസിസി അധ്യക്ഷന്മാരായ രാജ് ബബ്ബര്‍, അര്‍വിന്ദര്‍ സിംഗ് ലവ്ലി, കൗള്‍ സിംഗ് താക്കൂര്‍, അഖിലേഷ് പ്രസാദ് സിംഗ്, മുന്‍ ഹരിയാന സ്പീക്കര്‍ കുല്‍ദീപ് ശര്‍മ, മുന്‍ ഡല്‍ഹി സ്പീക്കര്‍ യോഗനാഥ് ശാസ്ത്രി, മുന്‍ എംപിയായ സന്ദീപ് ദീക്ഷിത് എന്നിവരാണ് കത്തില്‍ ഒപ്പുവച്ച പ്രമുഖർ.