തിരുവനന്തപുരം: കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വരുന്നവരുടെ ക്വാറന്റീന് സംബന്ധിച്ച പ്രോട്ടോകോൾ ആരോഗ്യവകുപ്പ് പുതുക്കി. ഇതനുസരിച്ച് രോഗിയുമായി സമ്പർക്കത്തിൽ വരുന്ന എല്ലാവരും ക്വാറന്റീനിൽ പോകേണ്ടതില്ല. പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഹൈറിസ്ക് കാറ്റഗറിയിൽപ്പെട്ടവർ മാത്രം 14 ദിവസത്തെ ക്വാറന്റീനിൽ പോയാൽ മതിയെന്നാണ് പുതിയ നിർദ്ദേശം. പ്രഥാമിക സമ്പർക്കത്തിലുള്ള ലോ റിസ്ക് വിഭാഗത്തിലുള്ളവർ ക്വാറന്റീനിൽ പോകേണ്ടെങ്കിലും 14 ദിവസത്തേക്ക് ആൾക്കൂട്ടം, പൊതുപരിപാടികൾ, യാത്രകൾ എന്നിവ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
സമ്പർക്കപ്പട്ടികയിലെ ലോ റിസ്ക് കാറ്റഗറിക്കാരെ കൂടാതെ സെക്കൻഡറി സമ്പർക്ക പട്ടികയിലുള്ളവർ 14 ദിവസം പൊതുപരിപാടികളിൽ നിന്നും വിട്ടുനിൽക്കണം. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെല്ലാം കർശനമായി സാമൂഹിക അകലം പാലിക്കുകയും മുഴുവൻ സമയവും മാസ്ക് ധരിക്കുകയും വേണം.
കേരളത്തിന് പുറത്തു നിന്നും വരുന്നവർക്ക് 28 ദിവസം ക്വാറൻ്റൈൻ ഏർപ്പെടുത്തിയ തീരുമാനത്തിലും ആരോഗ്യ വകുപ്പ് മാറ്റം വരുത്തി. കേരളത്തിലേക്ക് വരുന്നവർ 14 ദിവസത്തെ ക്വാറൻ്റൈൻ പാലിച്ചാൽ മതിയെന്നതാണ് പുതിയ നിർദ്ദേശം.