ഡൽഹി: രാജ്യത്ത് കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സിനിമാ തിയേറ്ററുകൾ ഇനി തുറക്കാമെന്ന് ശുപാർശ. അൺലോക്ക് നാലിൽ സിനിമ ഹാളുകളും തുറക്കാൻ അനുവദിക്കണമെന്ന് ഉന്നതാധികാര സമിതിയാണ് ശുപാർശ നൽകിയിരിക്കുന്നത്. തിയേറ്ററുകൾ മാത്രമുള്ള സമുച്ചയങ്ങൾക്ക് ആദ്യ ഘട്ടത്തിൽ അനുവാദം കിട്ടിയേക്കുമെന്നാണ് സൂചന.
മാളുകളിലെ മൾട്ടി സ്ക്രീനുകൾക്ക് അടുത്ത ഘട്ടത്തിൽ പരിഗണന ലഭിക്കുമെന്നാണ് സൂചന. രാജ്യത്ത് കഴിഞ്ഞ അഞ്ചു മാസത്തിനിടെ വൻ തൊഴിൽ നഷ്ടമെന്ന് വിലയിരുത്തലിലാണ് ഇത്തരമൊരു തീരുമാനം. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമി നടത്തിയ പഠന റിപ്പോർട്ടിലാണ് തൊഴിൽ നഷ്ടത്തിൻ്റെ കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. ജൂലൈയിൽ മാത്രം 50 ലക്ഷം ശമ്പളക്കാർക്ക് രാജ്യത്ത് തൊഴിൽ നഷ്ടമായി.
കോവിഡിനെ തുടർന്ന് രാജ്യം സമ്പൂർണ ലോക്ക്ഡൗണിലേക്ക് പോയ സാഹചര്യത്തിലാണ് തൊഴിൽ നഷ്ടം രൂക്ഷമായത്. കഴിഞ്ഞ നാലു മാസത്തിനിടെ 1.89 കോടി ശമ്പളക്കാർക്ക് തൊഴിൽ നഷ്ടമായെന്നും പഠനം വ്യക്തമാക്കുന്നു. സംഘടിത മേഖലയിൽ മാത്രം ആകെ തൊഴിൽ നഷ്ടം രണ്ടു കോടിക്ക് അടുത്താണ്.