ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും ഞെട്ടിക്കുന്ന ക്രൂരത. 13 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ലഖിംപുരിലാണ് സംഭവം. കരിമ്പ് പാടത്തുനിന്നാണ് ശനിയാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതായത്. ‘കുട്ടിയെ കാണാതായത് മുതൽ എല്ലായിടത്തും ഞങ്ങൾ അന്വേഷിച്ചു. കരിമ്പ് പാടത്ത് നിന്ന് അവളെ കണ്ടെത്തുമ്പോൾ കണ്ണുകൾ ചൂഴ്ന്നെടുത്ത അവസ്ഥയിലായിരുന്നു. അവളുടെ നാക്ക് മുറിച്ചുമാറ്റിയിരുന്നു. ഷാൾ കഴുത്തിൽ മുറുക്കി കെട്ടിയിരുന്നു’ കുട്ടിയുടെ പിതാവ് പറഞ്ഞു.
ക്രൂരബലാത്സംഗത്തിന് ശേഷം ശ്വാസം മുട്ടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പീഡനം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് പുറമെ ദേശസുരക്ഷ നിയമത്തിൻ്റെ പരിധിയിൽ വരുന്ന വകുപ്പുകളും പ്രതികൾക്ക് മേൽ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
യു പി മുൻ മുഖ്യമന്ത്രി മായാവതി സംഭവത്തെ അപലപിച്ചു. കഴിഞ്ഞ ആഴ്ചയാണ് യുപിയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിന് ഇരയാക്കിയത്.