ലിസ്ബൺ: അത്ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ലൈപ്സിഗ് ചാമ്പ്യൻസ് ലീഗ് സെമിയിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്പാനീഷ് വമ്പൻമാരായ അത്ലറ്റിക്കോയുടെ വീഴ്ച. ലൈപ്സിഗ് ആദ്യമായാണ് ചാമ്പ്യൻസ് ലീഗ് സെമിയിൽ പ്രവേശിക്കുന്നത്.
ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു മൂന്നു ഗോളുകളും. ലൈപ്സിഗിനായി ഡാനി ഓൾമോ, ആദംമസ് എന്നിവർ ഗോൾ നേടിയപ്പോൾ ജോവ ഫെലിക്സ് അത്ലറ്റിക്കോയുടെ ആശ്വസ ഗോൾ നേടി. കളിയുടെ 50-ാം മിനിറ്റിൽ
ഓൾമോയുടെ ക്ലോസ് റേഞ്ച് ഹെഡർ അത്ലറ്റിക്കോയുടെ വല തുളച്ചപ്പോൾ
ജർമൻ സംഘം മുന്നിലെത്തി.
71 -ാം മിനിറ്റിൽ ജോവ ഫെലിക്സ് പെനാൽറ്റിയിലൂടെ അത്ലറ്റിക്കോയെ ഒപ്പമെത്തിച്ചു. എന്നാൽ അവസാന വിസിലിന് തൊട്ടുമുമ്പ് ടെയ്ലർ ആദം ബോക്സിനു വെളിയിൽനിന്നെടുത്ത കിടിലൻ ലോംഗ് റേഞ്ചർ സ്പാനിഷ് സ്വപ്നങ്ങളെ തകർത്തെറിഞ്ഞു.
പിന്നീടൊരു തിരിച്ചുവരവിന് മാഡ്രിഡുകാർക്ക് സമയമുണ്ടായിരുന്നില്ല. ഇതോടെ റയലിനു പിന്നാലെ ചാമ്പ്യൻസ് ലീഗിലെ മാഡ്രിഡ് മോഹങ്ങൾ അസ്തമിച്ചു.