ലിസ്ബൺ: അവസാന നിമിഷങ്ങളിലെ ത്രില്ലിംഗ് ഗോളുകളിലൂടെ യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഉറപ്പിച്ച് പിഎസ്ജി. ലിസ്ബണിൽ നടന്ന ആവേശകരമയ ക്വാർട്ടർ ഫൈനലിൽ 2-1 അറ്റ്ലാന്റയെ തോൽപ്പിച്ചാണ് പിഎസ്ജി സെമി ടിക്കറ്റുറപ്പിച്ചത്. 90 മിനിറ്റ് വരെ പിന്നിൽ നിന്ന ശേഷമായിരുന്നു ഫ്രഞ്ച് ചാമ്പ്യൻമാരുടെ മിന്നുന്ന തിരിച്ചു വരവ്.
ആക്രമണ ഫുട്ബോളമായി ഇരു ടീമുകളും തുടക്കം മുതൽ കളം നിറഞ്ഞു. മുന്നേറ്റങ്ങൾ നിരവധി നടത്തിയെങ്കിലു അവയൊന്നും ഗോളാക്കി മാറ്റാൻ പി എസ് ജിയക്ക് ആയില്ല.
രണ്ട് സുവർണ്ണാവസരങ്ങൾ നെയ്മർ നഷ്ടപ്പെടുത്തുകയും ചെയ്തു.
26-ാം മിനിറ്റിൽ മരിയോ പസലിച് നേടിയ ഗോളിന്റെ ബലത്തിലായിരുന്നു അറ്റ്ലാന്റ മുന്നിലെത്തിയത്. എന്നാൽ പക്ഷെ ഫൈനൽ വിസിൽ വരെ ആ ഒരു ഗോൾ ലീഡ് നിലനിർത്താൻ അറ്റ്ലാന്റയ്ക്ക് കഴിഞ്ഞില്ല.
അറ്റ്ലാന്റയുടെ പ്രതിരോധ തന്ത്രങ്ങൾ ഇഞ്ചുറി ടൈമിൽ പാളി. 91-ാം മിനിറ്റിൽ മാർക്വിൻഹോസിലൂടെ പിഎസ്ജിയുടെ സമനില ഗോളെത്തി. നെയ്മറിന്റെ അളന്ന് മുറിച്ച പാസ് മാർക്വിൻഹോസ് കൃത്യമായി വലയിലെത്തിച്ചു. 93-ാം മിനിറ്റിൽ ചോപോ മോട്ടിംഗിലൂടെ പിഎസ്ജി അറ്റ്ലാൻ്റക്ക് അടുത്ത ഇഞ്ചുറിയും കൊടുത്തതോടെ ഫ്രഞ്ച് ചാമ്പ്യൻമാർ സെമിയിലേക്ക്.
വെള്ളിയാഴ്ച നടക്കുന്ന അത്ലറ്റിക്കോ മാഡ്രിഡ്- ലെപ്സിഗ് മത്സരത്തിലെ വിജയികളാകും സെമിയിൽ പിഎസ്ജിയുടെ എതിരാളിയായി എത്തുക.