തിരുവനന്തപുരം: കരമനയാറ്റിൽ ചാടിയ ആരോഗ്യ പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. പേയാട് കുണ്ടമൺഭാഗം കാക്കുളം റോഡിൽ ശിവ കൃപയിൽ കൃഷ്ണകുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആരോഗ്യ ഡയറക്ട്രേറ്റിൽ ഹെൽത്ത് ഇൻസ്പെക്ടറാണ് കൃഷ്ണകുമാർ. 54 വയസായിരുന്നു.
തിങ്കളാഴ്ച രാവിലെ നടന്ന തിരച്ചിലാണ് കരമനയാറ്റിലെ മങ്കാട്ടുകടവ് പാലത്തിനു സമീപം മൃതദേഹം കണ്ടെത്തിയത്.
കോവിഡ് രോഗം ബാധിച്ചെന്ന ഭീതിയിലാണ് കൃഷ്ണകുമാർ ജീവനൊടുക്കിയത്. കരമനയാറ്റിലെ നീലച്ചൽ കടവിലാണ് ഇയാൾ ചാടിയത്. കൃഷ്ണ കുമാറിന്റെ സഹപ്രവർത്തകന്റെ അച്ഛന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ കൃഷ്ണകുമാറിന്റെ സഹപ്രവർത്തകന് കോവിഡ് നെഗറ്റീവായിരുന്നു.
സഹപ്രവർത്തകന് രോഗം സ്ഥിരീകരിക്കാത്തതിനാൽ കൃഷ്ണകുമാർ ഉൾപ്പടെയുള്ള മറ്റ് ജീവനക്കാർക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി കൃഷ്ണകുമാർ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.
ഇന്നലെ രാവിലെ കൃഷ്ണകുമാറിനെ കിടപ്പുമുറിയിൽ കാണാതായതോടെ വീട്ടുകാർ തെരച്ചിൽ നടത്തി. വീട്ടിൽ സ്ഥാപിച്ചിട്ടുള്ള സിസി ടിവിയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുലർച്ചെ 1.40 ന് വീടിന്റെ പിൻവാതിൽ തുറന്ന് കൃഷ്ണകുമാർ പുറത്തേക്ക് പോകുന്നത് കണ്ടു. തുടർന്ന് വിളപ്പിൽശാല പോലീസിൽ വിവരമറിയിച്ചു.
പോലീസ് നടത്തിയ പരിശോധനയിൽ നീലച്ചൽ കടവിൽ കൃഷ്ണകുമാറിന്റെ ചെരിപ്പുകൾ കണ്ടെത്തി. നാട്ടുകാർ ആറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് അഗ്നിശമനസേന തെരച്ചിൽ നടത്തിയത്.
ഗവ. പ്രസ് ജീവനക്കാരിയായ പ്രിയയാണ് ഭാര്യ. ഗോകുൽ, ഗോവിന്ദ് എന്നിവരാണ് മക്കൾ.