തിരുവല്ല: കോട്ടയം മണിമല തൊട്ടിയിൽ ഓമന സുരേന്ദ്രന് ഇത് രണ്ടാം ജൻമമാണ്. മണിമലയാറ്റിൽ വീണ് കിലോമീറ്ററുകളോളം ഒഴുകിയ ഇവരെ
തിരുവല്ലയ്ക്ക് സമീപം വെച്ച് മത്സ്യത്തൊഴിലാളികൾ രക്ഷിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ തിരുവല്ലയിലെ കുറ്റൂരിന് സമീപം മണിമല നദിക്ക് കുറുകെയുള്ള റെയിൽവേ പാലത്തിന് അടുത്തുവെച്ചാണ് ഒരാൾ നദിയിലൂടെ ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തീരത്തെ മത്സ്യത്തൊഴിലാളികളും മറ്റും രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ഫയർഫോഴ്സും പോലീസും എത്തി. 10.25-ന് തിരുമൂലപുരം വെളിയം കടവിന് സമീപത്തുവെച്ച് മത്സ്യത്തൊഴിലാളി തിരുമൂലപുരം തയ്യിൽ പള്ളത്ത് റെജിയും ബന്ധു ജോയ് വർഗീസും ചേർന്നാണ് ഓമനയെ രക്ഷപ്പെടുത്തുന്നത്. അബോധാവസ്ഥയിലായിരുന്ന ഓമനയെ ആദ്യം തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചു.
ബോധം തിരികെ കിട്ടിയപ്പോൾ ഓമനയാണ് ആശുപത്രി അധികൃതരെ സ്വന്തം വിലാസം അറിയിച്ചത്. വിവരം അറിഞ്ഞ് മകൻ രാജേഷ് കുമാർ എത്തി അമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഓമന എവിടെ വെച്ചാണ് നദിയിൽ അകപ്പെട്ടതെന്ന് സംബന്ധിച്ച് വ്യക്തമല്ല.
മണിമലയിലെ വീടിന് തൊട്ടടുത്താണ് നദി. അവിടെ വെച്ചാണ് നദിയിൽ വീണതെങ്കിൽ 40 കിലോമീറ്ററോളം കുത്തൊഴുക്കിൽപ്പെട്ടാണ് ഇവർ തിരുവല്ലയിൽ എത്തിയത്. മകൻ രാജേഷ് കുമാറിനൊപ്പമാണ് ഓമന താമസം. ബുധനാഴ്ച രാത്രി അത്താഴം കഴിഞ്ഞ് കിടന്ന ഓമനയെ വ്യാഴാഴ്ച രാവിലെ മുതൽ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ മണിമല പോലീസിൽ പരാതി നൽകിയിരുന്നു. സംഭവം സംബന്ധിച്ച് വ്യക്തമായ വിവരം തരാനുള്ള ആരോഗ്യാവസ്ഥയിലല്ല ഓമനയെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിച്ചു.