ന്യൂഡൽഹി:കോളജ് പ്രവേശനത്തിന് രാജ്യമാകെ പൊതുപ്രവേശന പരീക്ഷ. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ കരടിലാണ് നിര്‍ദേശം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിയമ, മെഡിക്കല്‍ പഠനം ഒഴിച്ചുള്ളവയെല്ലാം ഒരു ഏജന്‍സിയുടെ നിയന്ത്രണത്തിലാകും. എം.ഫില്‍ കോഴ്സുകള്‍ ഇനിയുണ്ടാകില്ല. സ്കൂള്‍ പഠനം പൂര്‍ത്തിയാകുമ്പോള്‍ ഒരു തൊഴില്‍ പഠിക്കണമെന്നും നിര്‍ദേശം. മൂന്നുമുതല്‍ പതിനെട്ടുവയസുവരെ വിദ്യാഭ്യാസം അവകാശമാക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ദേശീയ വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിക്കും. അഞ്ചാംക്ലാസുവരെ പഠനം മാതൃഭാഷയില്‍വേണമെന്നും നിര്‍ദേശമുണ്ട്.
3 മുതല്‍ 18 വയസുവരെ വിദ്യാഭ്യാസം അവകാശമാകും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ദേശീയ വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിക്കും. നിലവിലെ 10+2 എന്ന ഘടനയ്ക്ക് പകരം 5+3+3+4 എന്ന ഘടന വരും. 9 മുതല്‍ 12വരെയുള്ള ക്ലാസുകള്‍ 8 സെമസ്റ്ററായി തിരിക്കും. ഒന്നു മുതല്‍ മൂന്നുവരെയുള്ള ക്ലാസുകളില്‍ ഭാഷയും കണക്കും പഠിക്കുന്നതിന് പ്രാമുഖ്യം. മൂന്ന് വര്‍ഷത്തെ പ്രീപ്രൈമറിയും ഒന്നും രണ്ടും ക്ലാസും ചേരുന്നതാണ് അടിസ്ഥാനഘട്ടം. അംഗന്‍വാടികളിലും പ്രീസ്കൂളുകളിലും കരിക്കുലമുണ്ടാകും. മൂന്നു മുതല്‍ അഞ്ചാം ക്ലാസുവരെ രണ്ടാംഘട്ടം. ആറു മുതല്‍ എട്ടാംക്ലാസ് വരെ മൂന്നാംഘട്ടം. ആറാം ക്ലാസില്‍ തൊഴില്‍ നൈപുണ്യം നേടാന്‍ അവസരമുണ്ടാകും. 9 മുതല്‍ 12ാം ക്ലാസ് വരെ നാലാം ഘട്ടം. സ്കൂള്‍ ബോര്‍ഡ് പരീക്ഷ അറിവിന്‍റെ പ്രയോഗത്തിന്‍റെ വിലയിരുത്തലാകും. പാഠനഭാരം കുറയ്ക്കുകയാണ് ലക്ഷ്യം.
കോളേജ് പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷയുണ്ടാകും. എന്നാല്‍ നിര്‍ബന്ധമല്ല. ഉന്നത വിദ്യാഭ്യാസമേഖലയില്‍ മൂന്ന് വര്‍ഷ, നാല് വര്‍ഷ ബിരുദ കോഴ്സുകള്‍. ഒരു വര്‍ഷമോ, രണ്ട് വര്‍ഷമോ ഉള്ള ബിരുദാനന്തര ബിരുദ കോഴ്സുകള്‍. ഇഷ്ടാനുസരണം പഠനം അവസാനിപ്പിക്കാനും ഇടവേളയെടുക്കാനും അനുവാദമുണ്ടാകും. എംഎഫില്‍ ഒഴിവാക്കി. യുജിസി, എെഎസിടി എന്നിവയ്ക്ക് പകരം ഏക ഏജന്‍സി. ഗ്രേഡ് അനുസരിച്ച് കോളേജുകള്‍ക്ക് സ്വയം ഭരണാധികാരം. ശാസ്ത്ര വിഷയങ്ങളും മാനവിക വിഷയങ്ങളും ഒന്നിച്ച് പഠിക്കാന്‍ അവസരം. 1986ന് ശേഷം ആദ്യമായാണ് വിദ്യാഭ്യാസനയം പ്രഖ്യാപിക്കുന്നത്.