തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ല. ഇന്നു രാവിലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. അതേസമയം, രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും നിർദേശമുണ്ടായി.
കോവിഡിന്റെ പശ്ചാത്തലത്തിൽ നിലവിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ ദിവസ വേതനക്കാർ ഉൾപ്പെടെ നിരവധി ജനങ്ങൾ ബുദ്ധിമുട്ടിലാകുമെന്ന വിദഗ്ധ സമിതിയുടെ നിർദേശം പരിഗണിച്ചാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ.
കണ്ടെയിൻമെന്റ് സോണുകളിൽ പോലീസ് സാന്നിധ്യം കൂടുതൽ ശക്തമാക്കും. കടകൾ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ അതാതു ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാമെന്നും മന്ത്രിസഭാ യോഗം നിർദേശിച്ചു.
നിയമസഭാ സമ്മേളനം മാറ്റി വച്ചിരിക്കുന്നതിനാൽ ധന ബില്ല് പാസാക്കാൻ ഓർഡിനൻസ് ഇറക്കുന്ന കാര്യത്തിൽ ഗവർണറോട് ശിപാർശ ചെയ്യാനും തീരുമാനിച്ചു.
വീഡിയോ കോൺഫറൻസിലൂടെയാണ് ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗം നടന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ആണ് ഓൺലൈനിൽ മന്ത്രിസഭായോഗം നടന്നത്.