കൊച്ചി: മുളവുകാടിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. എളമക്കര സ്വദേശി അഡ്വ. ശ്യാം, ആലുവ സ്വദേശി സഞ്ജയ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മുളവുകാട് സിസിലി ബോട്ട്‌ജെട്ടിക്ക് സമീപം ഇന്നലെ വൈകീട്ടാണ് അപകടം നടന്നത്.
മുളവുകാടുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിയ യുവാക്കൾ സമീപത്തെ തുരുത്തിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. സിസിലി ബോട്ട് ജെട്ടിക്ക് സമീപം ഇന്നലെ വൈകിട്ടാണ് വള്ളം മറിഞ്ഞത്. തുടർന്ന് ശ്യാമിനെയും സഞ്ജയ്‌യേയും കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുമ്പളം സ്വദേശി ലിജോയ് നീന്തി രക്ഷപ്പെട്ടു. ലിജോയ് വിവരം അറിയിച്ചതിനെത്തുടർന്നാണ് മുളവുകാട് പൊലീസും കോസ്റ്റൽ വിഭാഗവും ഫയർ ഫോഴ്‌സും ചേർന്ന് തെരച്ചിൽ ആരംഭിച്ചത്. ഇന്ന് രാവിലെ സഞ്ജയുടെ മൃതദേഹം ലഭിച്ചു. നേവിയുടെ സ്‌കൂബാ ടീമും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ശ്യാമിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ട നടപടികൾക്ക് ശേഷം കൊവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കരിക്കും.