തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ പാർട്ടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു.
സർക്കാർ നേരിടുന്ന അഴിമതി ആരോപണം, സ്വജനപക്ഷപാതം, ക്രിമിനൽ വത്കരണം എന്നീ ആരോപണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ചെന്നിത്തല യെച്ചൂരിക്ക് കത്തയച്ചിരിക്കുന്നത്.
സ്വന്തം ഓഫീസ് അഴിമതിക്കാർക്കും സ്വർണക്കടത്തിനും മറ്റു ഇടപാടുകൾക്കും തുറന്നിട്ടു കൊടുത്ത പിണറായി വിജയനെതിരെ പാർട്ടി തലത്തിൽ നടപടി ഉണ്ടാകണമെന്നും കത്തിൽ ആവശ്യം ഉന്നയിക്കുന്നു.
സിപിഎമ്മിന്റെ പ്രത്യയ ശാസ്ത്ര നയം അനുസരിച്ചിരുന്നെങ്കിൽ സ്പ്രിംക്ലർ അടക്കമുള്ള അഴിമതി നടക്കുമായിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പ്രത്യയശാസ്ത്രപരമായി സിപിഎം ഉയർത്തുപിടിക്കുന്ന എല്ലാ ആശയങ്ങളേയും കാറ്റിൽപറത്തിയാണ് കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം. ഈ പ്രത്യയശാസ്ത്ര വ്യതിചലനത്തിന് സിപിഎമ്മിന്റെ സമുന്നതനായ നേതാവെന്ന നിലയിൽ യെച്ചൂരി മറുപടി പറയണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു.