തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കാണാനില്ലെന്ന് പരാതി. എആർ ക്യാമ്പിലെ പോലീസുകാരനായ ജയ്ഘോഷിനെയാണ് കാണാതായത്. കരിമണൽ സ്വദേശിയാണ് ജയ്ഘോഷ് .
വട്ടിയൂർക്കാവിൽ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം താമസിക്കുന്ന ജയ്ഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകിട്ട് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയിരുന്നു. അനുവദിച്ചിരുന്ന പിസ്റ്റൾ ഇയാൾ വട്ടിയൂർക്കാവ് പോലീസിൽ തിരികെ ഏൽപ്പിക്കുകയും ചെയ്തു. അതിനു ശേഷം ജയ്ഘോഷിൻ്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച മുതൽ ജയ് ഘോഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ തുമ്പ പോലീസിൽ പരാതി നൽകിയത്.
ബന്ധുക്കളുടെ പരാതിയിൽ തുമ്പ പോലീസ് കേസ് എടുത്തു. പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. പേലീസ് കേന്ദ്ര ഏജൻസികളുമായി ആശയവിനിമയം നടത്തിവരികയാണ്.
സ്വർണം പിടിച്ചെടുത്ത ദിവസമടക്കം സ്വപ്ന ജയ്ഘോഷിനെ വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ജയ്ഘോഷിനെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിൽ എടുത്തതാണെന്നും ബന്ധുക്കൾ സംശയിക്കുന്നു.