സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്നില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ത്രീവ്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രം അന്വേഷണം ഒതുങ്ങുന്നത് ഉചിതമല്ലെന്നും സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഉന്നതങ്ങളിലെ രാഷ്ട്രീയ അഴിമതിയും ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നടത്തിയിട്ടുള്ള എല്ലാ നിയമനങ്ങളെ കുറിച്ചും അന്വേഷിക്കണം എന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ബി.ജെ.പിയ്ക്ക് മുഖ്യമന്ത്രി വിശുദ്ധ പശുവാണോ? സ്വർണ്ണകള്ളക്കടത്തിന്റെ എല്ലാ ഇടപാടുകളും മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റുപ്പറ്റിയാണ് നടന്നിരിക്കുന്നത്. പലഘട്ടത്തിലും കള്ളക്കടത്ത് സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം കിട്ടിയിട്ടുണ്ട്. ഈ കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് അവഗണിച്ചാണ് അവർക്ക് ഐ.ടി. വകുപ്പിൽ ജോലി നൽകിയത് – മുല്ലപ്പള്ളി ആരോപിച്ചു.
പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികളായ ആൺകുട്ടികളും പെൺകുട്ടികളും നിയമനം കാത്ത് പി.എസ്.സിയിൽ കണ്ണുനട്ട് നിൽക്കുമ്പോഴാണ് ആയിരകണക്കിന് താൽക്കാലിക നിയമനങ്ങൾ ഇഷ്ടക്കാർക്കും സി.പി.എം അനുഭാവികൾക്കും സ്വന്തക്കാർക്കും ബന്ധുക്കൾക്കും യോഗ്യതയും മാനദണ്ഡവും നോക്കാതെ ഈ സർക്കാർ നൽകിയതെന്നും മധ്യപ്രദേശിൽ നടന്ന വ്യാപക അഴിമതിയെപ്പോലും പിന്നിലാക്കിയാണ് പുറംവാതിൽ നിയമനങ്ങൾ നാലുവർഷം കൊണ്ട് ഇപ്പോഴത്തെ കേരള സർക്കാർ നടത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കൃത്യമായ ആസൂത്രണത്തോടെ നടന്ന അന്താരാഷ്ട്രമാനങ്ങളുള്ള കുറ്റകൃത്യമാണ് തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്. അതുകൊണ്ട് മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയെ തന്നെ ചോദ്യം ചെയ്യണം. ലോകത്ത് ഒരിടത്തും ഇന്നുവരെ ഡിപ്ലോമാറ്റിക് ബാഗിൽക്കൂടി കള്ളക്കടത്ത് നടത്തിയിട്ടില്ല. തട്ടിപ്പുകാരിക്ക് ജോലിമാത്രമല്ല താമസിക്കാൻ ഫ്ലാറ്റ് എടുത്ത് കൊടുത്തത് പോലും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനാണ്. ഇതെല്ലാം പ്രതികളും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് – മുല്ലപ്പള്ളി ആരോപിച്ചു.