ഒഡിഷ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുക, എന്നിട്ട് ആ ഗര്‍ഭം അലസിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുക. പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്റെ ഒത്താശയെടെ ഒരു പൊലീസുകാരനും കൂട്ടാളികളുമാണ് ഈ ക്രൂരതയെല്ലാം ആ 13കാരിയോട് കാണിച്ചത്.
ഒഡിഷയിലെ സുന്ദര്‍ഗഡ് ജില്ലയിലെ ബിര്‍മിത്രാപുര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് ആയ ആനന്ദ ചന്ദ്ര മാജിയെന്നയാളാണ് ക്രൂരത കാട്ടിയത്. തുടര്‍ന്ന് ഒഡിഷ പൊലീസ് വെള്ളിയാഴ്ച മാജിയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. നിലവില്‍ ഇയാളെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്.
താന്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പതിമൂന്നുകാരിയായ പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്താന്‍ ശിശുക്ഷേമ സമിതിയെ നിയോഗിച്ചു. ജില്ലാ കളക്ടര്‍ നിഖില്‍ കല്യാണിന്റെ ഇടപെടലിനെ തുടര്‍ന്ന് റായിബാഗ പൊലീസ് സ്റ്റേഷനില്‍ ജൂണ്‍ 22ന് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പ്രസ്താവനയെ അടിസ്ഥാനമാക്കി അന്വേഷണം നടത്താന്‍ കളക്ടര്‍ പൊലീസ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനും ഗര്‍ഭഛിദ്രം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനും
ആറു പേര്‍ക്കെതിരെ സുന്ദര്‍ഗഡ് ജില്ല ശിശു സംരക്ഷണ ഓഫീസര്‍ എസ്.ജെന റായിബഗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ശിശുക്ഷേമസമിതിയുടെ റിപ്പോര്‍ട്ടിന്റെയും കുട്ടിയുടെ പ്രസ്താവനയുടെയും അടിസ്ഥാനത്തില്‍ ആയിരുന്നു ജെനയുടെ പരാതി.
മാജിയെ കൂടാതെ ബിര്‍മിത്രാപുര്‍ പൊലീസ് സ്റ്റേഷനിലെ മറ്റൊരു പൊലീസുകാരനും കുട്ടിയുടെ രണ്ടാനച്ഛനും മറ്റ് രണ്ടുപേരും നാലു മാസക്കാലം കുട്ടിയെ നിരന്തരമായി ബലാത്സംഗം ചെയ്തിരുന്നെന്ന് ജെനയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.
ബിര്‍മിത്രാപുര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് ആയ ആനന്ദ ചന്ദ്ര മാജിയെ ഒഡിഷ പൊലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) അഭയ് ബുധനാഴ്ച സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു. ജൂണ്‍ 30ന് ഡിജിപി സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടു. കുട്ടിയുടെ പ്രസ്താവനയെ അടിസ്ഥാനമാക്കി ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നാലംഗസംഘം അന്വേഷണം ആരംഭിച്ചു