ഹരിപ്പാട്:സൗദിയിൽ ജോലിചെയ്യുന്ന ഭർത്താവിന് കോവിഡ് ബാധിച്ചെന്ന സംശയത്തിൽ അധ്യാപികയായ ഭാര്യ തീകൊളുത്തി ആത്മഹത്യചെയ്തു. നങ്ങ്യാർകുളങ്ങര കളത്തിൽ ബിജുകുമാറിന്റെ ഭാര്യ പ്രേമ ഗോവിന്ദ് (40) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചേ വീടിനുസമീപമാണ് മൃതദേഹം കണ്ടത്. നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്കൂളിലെ അധ്യാപികയായിരുന്നു.
വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെ ഭക്ഷണത്തിനുശേഷം മക്കൾക്കൊപ്പം ഉറങ്ങാൻ കിടന്നതാണ്. പുലർച്ചേ അടുക്കളവാതിൽ തുറന്നുകിടക്കുന്നത് കണ്ട ഭർതൃമാതാവ് സൗദാമിനിയമ്മ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കാണുന്നത്. സമീപത്ത് മണ്ണെണ്ണ കന്നാസുമുണ്ടായിരുന്നു. കുട്ടികൾ അപ്പോഴും ഒന്നുമറിയാതെ ഉറങ്ങുകയായിരുന്നു.
സൗദിയിൽ ബിജുകുമാറിന്റെ സുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചതായി നാട്ടിൽ അറിഞ്ഞിരുന്നു. ഇതേത്തുടർന്ന് പ്രേമയ്ക്ക് ഭർത്താവിനെപ്പറ്റി ആശങ്കയുണ്ടായി. ഈവിവരം സഹപ്രവർത്തകരുമായി പങ്കുവച്ചിരുന്നു. ഭർത്താവിനുവേണ്ടി പ്രാർഥിക്കണമെന്നും ഇവരോട് പറഞ്ഞിരുന്നു. പ്രേമ നേരത്തെമുതൽ മാനസിക അസ്വസ്ഥതയുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായി പോലീസ് പറഞ്ഞു. മരുന്ന് ഇടയ്ക്ക് മുടങ്ങി. ഇതേത്തുടർന്നുള്ള മാനസിക ബുദ്ധിമുട്ടുകൾക്കൊപ്പം ഭർത്താവിന്റെ ആരോഗ്യത്തെപ്പറ്റിയുള്ള ആശങ്കയുണ്ടായതിനാലാകാം ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം. എന്നാൽ, വീട്ടിൽനിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ ഭർത്താവിന് കോവിഡ് ബാധിച്ചതായ സംശയം പറയുന്നില്ല. പകരം തന്റെ മാനസിക അസ്വസ്ഥതകൾ പരിഹരിക്കപ്പെടാത്തതിലെ സങ്കടമാണ് പങ്കുവയ്ക്കുന്നത്. അസുഖംനിമിത്തം ഭർത്താവിന് ബാധ്യതയാകാൻ ആഗ്രഹമില്ലെന്നും ഇതിൽ സൂചനയുണ്ടെന്ന് സി.ഐ. ആർ.ഫയസ് പറഞ്ഞു.
പോലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം സ്ഥലത്തെത്തി പരിശോധ നടത്തി. മക്കൾ: ഗൗരി ശങ്കർ, വൈഷ്ണവ് കൃഷ്ണ. ശവസംസ്കാരം ഞായറാഴ്ച രാവിലെ 11-മണിക്ക് വീട്ടുവളപ്പിൽ നടക്കും. സൗദിയിൽ ക്വാറൻറീനിൽ കഴിയുന്നതിനാൽ ബിജുകുമാറിന് എത്താൻ കഴിയില്ല.